മുഹർറം വിശ്വാസിയുടെ പുതുവത്സരം...

വിശ്വാസിയുടെ പുതുവത്സരമാണ് മുഹര്‍റം.

അല്ലാഹു അവന്റെ ചില സൃഷ്ടികളെയും കാലങ്ങളെയും സവിശേഷസ്ഥാനം നല്‍കി ആദരിച്ചിട്ടുണ്ട്. മനുഷ്യരില്‍നിന്ന് പ്രവാചകന്മാരെ, വചനങ്ങളില്‍നിന്ന് ഇലാഹീക വചനങ്ങളായ ഖുര്‍ആനും മറ്റ് ഇറക്കപ്പെട്ട കിതാബുകളെ, സ്ഥലങ്ങളില്‍ നിന്ന് പള്ളികളെ, മാസങ്ങളില്‍നിന്ന് നാല് പവിത്രമാസങ്ങളെ, ദിനങ്ങളില്‍നിന്ന് വെള്ളിയാഴ്ചയെ, രാവുകളില്‍ നിന്ന് ലൈലത്തുല്‍ഖദ്‌റിനെ. അതിനാല്‍ അല്ലാഹു മഹത്വവും പവിത്രതയും നല്‍കിയവയെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക' (ഇബ്‌നു കസീര്‍).
അല്ലാഹു പവിത്രമാസങ്ങളായി നിശ്ചയിച്ച നാല് മാസങ്ങളിലൊന്നാണ് ഹിജ്‌റ കലണ്ടര്‍ പ്രകാരം ഒന്നാമത്തെ മാസമായ മുഹര്‍റം. ഹദീസുകളില്‍ മുഹര്‍റത്തെ അല്ലാഹുവിന്റെ മാസം എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

 ഗ്രിഗേറിയന്‍ കലണ്ടറടിസ്ഥാനത്തിലുള്ള പുതുവത്സരം ന്യൂ ജനറേഷന്‍ ജീവിതത്തിലെ ഒഴിച്ചു നിര്‍ത്താന്‍ സാധിക്കാത്ത ആഘോഷ ദിനങ്ങളില്‍ ഒന്നാണ്. അന്നേ ദിവസം പാതിരാത്രി പന്ത്രണ്ട് മണിവരെ ബാറുകളിലും ക്ലബ്ബുകളിലുമായി പുതിയ വര്‍ഷത്തെ ‘ആഘോഷ’പൂര്‍വം വരവേല്‍ക്കാന്‍ നവ സമൂഹം സര്‍വാത്മനാ തയ്യാറായി നില്‍ക്കാറുള്ളത് പിതവാണല്ലോ. വര്‍ഷാരംഭം ആനന്ദപൂര്‍ണമായാല്‍ മധ്യവും ഒടുക്കവും സന്തോഷകരമാകും.

പക്ഷേ, സന്തോഷം പേക്കുത്തുകള്‍ കൊണ്ടും വേണ്ടാതീനങ്ങള്‍ കൊണ്ടും മാത്രമേ ഉണ്ടാകൂ എന്ന പുതിയ തിയറിയാണ് സ്വീകാര്യമല്ലാത്തത്. രണ്ട് ബിയര്‍ ഗ്ലാസുകള്‍ തമ്മില്‍ കൂട്ടിയുരുമി ചിഴേസ് പറഞ്ഞാലേ ആഘോഷവും സന്തോഷവും രൂപപ്പെടൂ എന്ന പാശ്ചാത്യന്‍ ചിന്താധാര നമ്മുടെ നാട്ടിലും ശക്തിപ്പെട്ടിരിക്കുന്നു.
ജീവിക്കാനും കുടിയേറി പാര്‍ക്കാനും ഇടമില്ലാതെ അഭയംതേടി ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ അലയുകയാണ് നമ്മുടെ സഹോദരന്മാര്‍. ഇത്തരമൊരു സാഹചര്യത്തില്‍ ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും പേരുപറഞ്ഞ് ആഭാസം കളിക്കുകയല്ല നമ്മള്‍ വേണ്ടത്. . ആഘോഷത്തെ എന്തും ചെയ്യാനുള്ള ലൈസന്‍സായി കാണരുത്. എല്ലാത്തിനും നിയന്ത്രണം ആവശ്യമാണ്. മതം ആഘോഷത്തിന്റെ അളവുകോല്‍ പറയുമ്പോള്‍ നമ്മില്‍ പലര്‍ക്കും അത് മനുഷ്യ സ്വാതന്ത്ര്യത്തിലേക്കുള്ള കൈകടത്തലായി തോന്നാറുണ്ട് എന്നാല്‍ അത് നമ്മുടെ ഭൗതിക, പാരത്രിക ജീവിത വിജയത്തിന് വേണ്ടിയായിരുന്നു എന്ന് മനസ്സിലാക്കുന്നവര്‍ വളരെ വിരളം.
ഈ പുതുവത്സരം സഹജീവി സ്‌നേഹത്തിനുള്ളതാണ്, മത സഹിഷ്ണുതക്കുള്ളതാണ് ,സഹജീവിയുടെ മനസ്സറിയാനും അവന്റെ ഇല്ലായ്മ മനസ്സിലാക്കാനും വേണ്ടിയാണ് ഈ മാസത്തിലെ നിശ്ചിത ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കുന്നത്. പ്രത്യേകം പവിത്രമാക്കിയത്. ഇതിലൂടെ നമുക്ക് അന്യന്റെ വിശപ്പിന്റെ കാഠിന്യം മനസ്സിലാക്കാന്‍ സാധിക്കും. അവന്റെ ആവശ്യം മനസ്സിലാക്കി വേണ്ടത് ചെയ്യാന്‍ സാധിക്കും. നമ്മള്‍ പുതിയ പ്രതിജ്ഞ എടുക്കേണ്ട സമയം കൂടിയാണല്ലോ ഇത്.

ഇനിമുതല്‍ എന്റെ പ്രവര്‍ത്തനങ്ങളും ഊര്‍ജവും ഞാന്‍ എന്റെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും നന്മക്ക് വേണ്ടിയായിരിക്കും വിനിയോഗിക്കുക. സാമൂഹിക വിപത്തുകളോ, പ്രതിലോമപ്രവര്‍ത്തനങ്ങളോ ഞാന്‍ കാരണമുണ്ടാകില്ല. മതം എന്റെ വികാരമാണ്. പക്ഷെ, ആ വികാരം എന്റെ ബുദ്ധിയുടെ നിയന്ത്രണത്തിലായിരിക്കും. ഒരു വിശ്വാസി പൂര്‍ണനാകുന്നത് അവന്റെ കരങ്ങളില്‍ നിന്നും നാവില്‍ നിന്നും മറ്റുള്ളവര്‍ രക്ഷപ്പെടുമ്പോഴാണെന്ന് തിരുവചനം.

ഹജ്ജ് കഴിഞ്ഞ് സംശുദ്ധമനസ്സുകളുമായി സര്‍വ പാപങ്ങളും പൊറുപ്പിക്കപ്പെട്ട വിശ്വാസി വൃന്ദത്തിലേക്കാണ് മുഹര്‍റം സമാഗതമാകുന്നത്. പരിശുദ്ധ ഹജ്ജോടുകൂടിയാണ് നമുക്ക് വര്‍ഷമവസാനിക്കുന്നത്. ഇസ്‌ലാമിക ചരിത്രത്തിലെ ത്യാഗസുരഭിലമായ ഓര്‍മകളുടെ കഥ പറയുന്ന മുഹര്‍റത്തിലൂടെ തുടക്കവും. ചുരുക്കത്തില്‍, വര്‍ഷത്തിന്റെ തുടക്കവും ഒടുക്കവും മധ്യവുമെല്ലാം നല്ലരീതിയില്‍ പര്യവസാനിപ്പിക്കാന്‍ നാഥന്‍ നമുക്ക് മാര്‍ഗം കാണിച്ചു തന്നിട്ടുണ്ട്. ഇനി പന്ത് നമ്മുടെ കോര്‍ട്ടിലാണ്. ഈ പരിശുദ്ധ മുഹര്‍റത്തെ വീണ്ടുവിചാരത്തിന്റെ സമയമായി കണക്കാക്കി ഭാസുരമായ പരലോകഭാവിക്ക് വേണ്ടി നമ്മള്‍ സമയം കണ്ടെത്തേണ്ടതുണ്ട്. കാരണം ഓരോ പുതുവര്‍ഷവും മരണത്തിലേക്ക് നമ്മെ വലിച്ചടുപ്പിക്കുകയാണ് എന്ന നഗ്നസത്യം മറക്കാതിരിക്കുക.
ഹിജ്റ വര്‍ഷത്തിന്റെ ആരംഭം തന്നെ മുഹറം ആയത് നന്മകള്‍ക്കനുഗുണവും തിന്മകള്‍ക്കെതിരെയുമുള്ള ആഹ്വാനവുമാണ്. അതിനെ ഏറ്റെടുത്തും അനുവര്‍ത്തിച്ചും ആദരണീയത സംരക്ഷിക്കാന്‍ വിശ്വാസികള്‍ തയ്യാറാവണം. മുഹറമെന്ന പവിത്രമാസം മുതല്‍ വര്‍ഷം മുഴുവനായും ഗുണങ്ങളുടെ കാലമാക്കി തിന്മകള്‍ വര്‍ജിച്ചും നന്മ വിളയിച്ചും പവിത്രമാക്കിത്തീര്‍ക്കണം. തുടക്കത്തില്‍ തന്നെ ഒരു നല്ല രീതി അവലംബിച്ച് ജീവിതം നയിക്കണമെന്ന സന്ദേശം വര്‍ഷം മുഴുവനായി നന്മയില്‍ അസ്ഥിവാരമിടുന്നതിനു പ്രേരകമാണ്.
ഒരു വര്‍ഷത്തിന്റെ മൂന്നിലൊരു ഭാഗം സായുധസമരം വര്‍ജിക്കണമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. വര്‍ഷാരംഭത്തിലെ മാസം തന്നെ സായുധ സമരം നിഷിദ്ധമാണെന്നതില്‍ നിന്നും യുദ്ധത്തോടുള്ള ഇസ്ലാമിന്റെ സമീപനമെന്തെന്ന് മനസ്സിലാക്കാം. അനിവാര്യമാകുമ്പോഴേ ഇസ്ലാമിക രാജ്യത്തിനു കീഴില്‍ സായുധ സമരം മതം അംഗീകരിക്കുന്നുള്ളൂ. ചുരുക്കത്തില്‍ ശാന്തവും സമാധാനപരവുമായ അന്തരീക്ഷത്തില്‍ നന്മകള്‍ക്ക് നാന്ദികുറിക്കാനുള്ള അവസരമാണ് മുഹറം.
ഒപ്പം വന്നുപോയ അവിവേകങ്ങൾ പരിഹരിച്ച് മുന്നേറാനുള്ള പ്രതിജ്ഞകൾക്കുള്ള ടേണിംഗ് പോയിന്റുമാണിത്.

വിശുദ്ധ ഖുർആനിലെ ഒരു വചനം ഇപ്രകാരം വായിക്കാം:

അല്ലാഹു പറയുന്നു: “ഓ സത്യ വിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, (നിങ്ങളിൽ) ഓരോ ശരീരവും നാളേക്കു വേണ്ടി ഒരുക്കി വെച്ചത് എന്താണെന്ന് നോക്കി വിലയിരുത്തുക, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, അല്ലാഹു നിങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച് വ്യക്തമായ അറിവുള്ളവനാണ്. അല്ലാഹുവിനെ മറക്കുകയും അങ്ങനെ, സ്വന്തത്തെ തന്നെ അല്ലാഹു മറപ്പിക്കുകയും (സ്വയം മറക്കുകയും) ചെയ്ത ആളുകളുടെ കൂട്ടത്തിൽ നിങ്ങൾ അകപ്പെടരുത്.

നിശ്ചയമായും അവരാണ് ദുർനടപ്പുകാർ' (അദ്ധ്യായം:59 സൂക്തം:18-19).
പ്രവാചകൻ മുഹമ്മദ് നബി(സ) പറഞ്ഞു: “(മനുഷ്യർക്ക്) രണ്ടനുഗ്രഹങ്ങളുണ്ട്.

ഏറെയാളുകളും അതിൽ വഞ്ചിതരായിപ്പോകുന്നു. ആരോഗ്യമുള്ള കാലവും ഒഴിവുസമയവുമാണവ

ഖലീഫ ഉമർ (റ) പറയുന്നു.. “നിങ്ങൾ സ്വയം വിചാരണ ചെയ്യുക, നിങ്ങളെ വിചാരണ ചെയ്യപ്പെടും മുന്പ്, നിങ്ങളുടെ പ്രവർത്തനങ്ങൾ അളക്കപ്പെടും മുന്പ് അവയെ നിങ്ങൾ തന്നെ അളന്നു നോക്കുക"
അഥവാ തിരിച്ചെടുക്കാനാവാത്ത വിധം നമ്മിൽ നിന്നും തിരിഞ്ഞുനടക്കുന്ന ഓരോ നിമിഷത്തെയും നാം ഉത്കണ്ഠയോടെ തിരിച്ചറിയണമെന്ന സന്ദേശമാണ് ഇത്തരം തിരു-മഹത് വചനങ്ങളുടേയെല്ലാം കാതൽ. എങ്കിൽ പിന്നെ കൊഴിഞ്ഞു പോകുന്ന ഒരു വർഷത്തെ കുറിച്ച് പറയേണ്ടതില്ലല്ലോ?.
മുഹറത്തോടൊപ്പം നാം ഓർത്തിരിക്കേണ്ട സുപ്രധാന സംഭവമാണ് നബി(സ)യുടെ ഹിജ്റ. ആദർശ സംരക്ഷണത്തിന് വേണ്ടി ജനിച്ചു വളർന്ന നാടും വീടും വിട്ട് (മക്കയിൽ നിന്നും മദീനയിലേക്ക്) പാലായനം ചെയ്ത പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ ഹിജ്റയുടെ പാഠങ്ങളും മുഹറം നമ്മെ ഓർമ്മിപ്പിക്കേണ്ടതാണ്.
ഹിജ്റ അഥവാ പാലായനം പ്രതിനിധാനം ചെയ്യുന്നത് ഒരു ചരിത്ര സംഭവത്തെ മാത്രമാണെങ്കിലും അതിന്റെ കാലാതിവർത്തിയായ അനുരണനങ്ങളും പ്രതിഫലനങ്ങളും ഏറ്റവും പുതിയ ലോകക്രമത്തിലേക്കു പോലും ഒഴുകിപ്പരന്നതായി നമുക്ക് കാണാം. 

പിറന്ന നാടിന്റെ ചൂടും ചൂരും അന്തരീക്ഷവും ത്യജിച്ച് തികച്ചും അനുയോജ്യമല്ലാത്ത ഒരു ഭൂമിയിലേക്ക് സത്യപ്രസരണം തേടിയുള്ള
ഒരു യാത്രയായിരുന്നു ഹിജ്റ. പിറന്ന നാടിനു പകരം വെക്കാൻ മറ്റൊന്നില്ലെന്നതിനാൽ മക്ക വിടാൻ പ്രവാചകന് 
പ്രയാസമുണ്ടായിരുന്നെങ്കിലും പിൽക്കാലത്ത് ഇസ്ലാമിന്റെ വളർച്ചയെ സംബന്ധിച്ചിടത്തോളം ഏറെ പ്രത്യാശകൾ നിറഞ്ഞ മണ്ണായിരുന്നു മദീന.

ത്യാഗ സന്നദ്ധതയും സഹജീവി ബോധവുമാണ് പുതിയ ലോക ക്രമത്തിന് ഹിജ്റ നൽകുന്ന എറ്റവും പ്രസക്തമായ സന്ദേശം.

ലോകം ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന ഊർജ പ്രതിസന്ധി, ആഗോള താപനം, ആഗോള കോർപറേറ്റുകളുടെ അധിനിവേശം തുടങ്ങിയ സർവ സമസ്യകളുടെയും പരിഹാരം ഈ രണ്ടു സങ്കൽപങ്ങളിലുമുണ്ട്. സത്യ സന്ദേശം ഉൾകൊണ്ടതിന്റെ പേരിൽ തിരുനബി (സ)ക്കും അനുചരർക്കും മാതൃഭൂമി ത്യജിക്കേണ്ടിവന്നതാണ് ഹിജ്റ ഉദ്ഘോഷിക്കുന്ന ത്യാഗ സന്നദ്ധത.
 മുഹാജിറുകൾ എല്ലാം ഉപേക്ഷിച്ച് മദീനയിലെത്തിയെപ്പോൾ അവർക്കു വേണ്ട എല്ലാ സൗകര്യങ്ങളും നൽകുകയും രണ്ട് ഭാര്യമാരുള്ളവർ മുഹാജിറുകൾക്കായി തന്റെ ഒരു ഭാര്യയെ മൊഴിചൊല്ലി നൽകാൻ പോലും തയ്യാറാവുകയും ചെയ്തതിലൂടെ, അവർ പ്രകടിപ്പിച്ച സാമൂഹ്യ പ്രതിബദ്ധതയിൽ ഊന്നി നിന്നാണ് നാം ഹിജ്റ പ്രതിനിധാനം ചെയ്യുന്ന സഹജീവിബോധത്തെ വായിക്കേണ്ടത്. പിൽക്കാലത്ത് ഈ സഹജീവിബോധമാണ് ഇസ്ലാമിനെ അതിന്റെ അനിർവചനീയ വിജയങ്ങളിലേക്ക് നയിച്ചതും.

ചില ചരിത്ര ഘട്ടങ്ങളിൽ ലോകത്തിന്റെ ഗതി തന്നെ മാറ്റി വരക്കാൻ ത്യാഗങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. അതിതീക്ഷ്ണമായ ചില ത്യാഗങ്ങളാണ് അതിശക്തമായ ധർമ്മ വ്യവസ്ഥകൾക്ക് രൂപം നൽകിയത്. ആരംഭത്തിൽ തന്നെ ഇസ്ലാം പ്രതിലോമകരമല്ലെന്നും സാർവലൗകിക ഐക്യപ്പെടലാണ് അതിന്റെ സ്വഭാവമെന്നുമുള്ള ദൈവികമായ തെര്യപ്പെടുത്തലാണ് ഹിജ്റ നിർവഹിച്ച മഹത്തായ ധർമ്മങ്ങളിലൊന്ന്.
അല്ലാഹു പവിത്രമാക്കിയ മാസമെന്ന നിലക്ക് മുഹറം മാസത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാൻ സത്യവിശ്വാസികൾക്ക് കഴിയണം. എങ്ങനെയാണ് ഈ മാസത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കേണ്ടത്? അല്ലാഹു ആദരിച്ചവയെ ആദരിക്കുക എന്നത് ഒരു സത്യവിശ്വാസികളുടെ ബാധ്യതയാണ്, അതവന്റെ തഖ്‌വയുടെ ഭാഗമാണ്.
ആരെങ്കിലും അല്ലാഹുവിന്‍റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ തഖ്‌വയിൽ നിന്നുണ്ടാകുന്നതത്രെ. (ഖു൪ആന്‍ : 22/32)
മുഹര്‍റ മാസത്തിലെ ഏറ്റവും പവിത്രമായ ദിനമാണ് ‘ആശൂറാ’ഉം’താസൂഅ’ഉം.അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം. പ്രവാചകന്‍ (സ )പറയുകയുണ്ടായി:'''റമദാന്‍ നോമ്പിന് ശേഷം ഏറ്റവും ശ്രേഷ്ഠമായ നോമ്പ് അല്ലാഹുവിന്റെ മാസമായ മുഹര്‍റം മാസത്തിലെ നോമ്പാണ്, നിര്‍ബന്ധ നമസ്‌കാരത്തിന് ശേഷം ഏറ്റവും ശ്രേഷ്ഠതയുള്ള നമസ്‌കാരം രാത്രിയിലുള്ള നമസ്‌കാരമാണ്'' (മുസ്‌ലിം).

ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: ''ആശൂറാഅ് നോമ്പനുഷ്ഠിക്കുവാന്‍ വേണ്ടി ഉദ്ദേശിക്കുകയും പ്രതീക്ഷിച്ചിരിക്കുകയും ചെയ്യുന്നത്‌പോലെ മറ്റൊരു ശ്രേഷ്ഠമാക്കപ്പെട്ട ദിവസത്തെയും പ്രവാചകന്‍ (സ )പ്രതീക്ഷിക്കുന്നതായി ഞാന്‍ കണ്ടില്ല, അതുപോലെ റമദാന്‍ മാസത്തെയും''(ബുഖാരി).


മുഹര്‍റം പത്തിലുള്ള വ്രതത്തിന് പ്രത്യേകം പുണ്യവും പ്രതിഫലവുമുണ്ടെന്ന് നബി (സ )അറിയിച്ചിട്ടുണ്ട്. 

പ്രവാചകന്‍ (സ )പറയുന്നു: ''അറഫാദിനത്തിലുള്ള നോമ്പിനാല്‍ അതിന് മുമ്പുള്ള ഒരു വര്‍ഷത്തെയും അതിന് ശേഷമുള്ള ഒരു വര്‍ഷത്തെയും പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. ആശൂറാഅ് നോമ്പിന് അതിന് ശേഷമുള്ള ഒരു വര്‍ഷത്തെ പാപങ്ങള്‍ പൊറുക്കപ്പെടുവാനുള്ള പ്രതിഫലം ഞാന്‍ അല്ലാഹുവില്‍ നിന്ന് പ്രതീക്ഷിക്കുന്നു'' (മുസ്‌ലിം
ആശൂറാഅ് എന്ന നോമ്പിന് മൂസാ നബിയുടെ(അ) ചരിത്രവുമായി ഏറെ ബന്ധമുണ്ട്. ഈ ദിവസത്തിലാണ് മൂസാ നബിയേയും(അ) ബനൂ ഇസ്റാഈല്യരേയും അല്ലാഹു ഫിര്‍ഔനില്‍ നിന്നും രക്ഷപ്പെടുത്തിയത്.ഇതിന് നന്ദി എന്നോണം ആ ദിവസം മൂസാ നബി(അ) നോമ്പ് അനുഷ്ടിച്ചിരുന്നു.
ഇബ്നു അബ്ബാസില്‍(റ) നിന്നും നിവേദനം: നബി (സ )മദീനയിലേക്ക് കടന്നുവന്ന സന്ദര്‍ഭത്തില്‍ അവിടെയുള്ള ജൂതന്മാര്‍ മുഹറം പത്തിന് (ആശൂറാഅ്) നോമ്പെടുക്കുന്നതായികണ്ടു. അപ്പോള്‍ അദ്ദേഹം ചോദിച്ചു: ഇതെന്ത് ദിവസമാണ് ? അവര്‍ പറഞ്ഞു: ഇതൊരു നല്ല ദിവസമാണ്. ഈ ദിവസത്തിലാണ് ബനൂ ഇസ്റാഈല്യരെ അവരുടെ ശത്രുവില്‍ നിന്നും അല്ലാഹു രക്ഷപ്പെടുത്തിയത്. അപ്പോള്‍ നബി (സ )പറഞ്ഞു: മൂസാ നബിയൊട് നിങ്ങളെക്കാൾ കടമപ്പെട്ടത് ഞാനാണ്. അദ്ദേഹം ആ ദിവസം നോമ്പ് നോല്‍ക്കുകയും മറ്റുള്ളവരോട് നോമ്പ് നോല്‍ക്കാന്‍ കല്പിക്കുകയും ചെയ്തു. ( ബുഖാരി)
മുഹറം ഒമ്പതിനാണ് താസൂആഅ് എന്ന് പറയുന്നത്.ആശൂറാഅ് ദിവസത്തോടൊപ്പം താസൂആഉം (മുഹറം 9) കൂടി നോമ്പ് നോല്‍ക്കല്‍ സുന്നത്താണ്.
ഇബ്നു അബ്ബാസ് (റ) പറഞ്ഞു: നബി (സ )ആശൂറാഅ് ദിവസം നോമ്പ് നോല്‍ക്കുകയും ആ ദിവസത്തില്‍ നോമ്പെടുക്കാന്‍ കല്പിക്കുകയും ചെയ്തപ്പോള്‍ സ്വഹാബത്ത് പറഞ്ഞു: യാ റസൂലല്ലാഹ് അത് ജൂത ക്രൈസ്തവര്‍ മഹത് വല്‍ക്കരിക്കുന്ന ദിനമല്ലേ. അപ്പോള്‍ നബി (സ )പറഞ്ഞു: ‘ഇന്‍ഷാഅല്ലാഹ്, അടുത്ത വര്‍ഷം നാം (ജൂത-ക്രൈസ്തവരില്‍ നിന്നും വ്യത്യസ്ഥരാവാനായി) ഒന്‍പതാം ദിവസം കൂടി നോമ്പെടുക്കും. പക്ഷെ അടുത്ത വര്‍ഷം കടന്നു വരുമ്പോഴേക്ക് നബി (സ )വഫാത്തായിരുന്നു. ( മുസ്‌ലിം )

മുഹറം ആഘോഷത്തിന്റെ മാസമല്ല, ദുഃഖത്തിന്റെ മാസവുമല്ല. അതിനിടക്കാണ് അതിന്റെ സ്ഥാനം.
അത് അനുഗ്രഹത്തിന്റെ മാസമാണ്.
അങ്ങനെയാണ് മുഹമ്മദ് നബി (സ) സമുദായത്തെ
പഠിപ്പിച്ചിട്ടുള്ളത്. പ്രസ്തുത മാസത്തിൽ
അനുഗ്രഹങ്ങൾക്ക് നന്ദിസൂചകമായി നിർദ്ദേശിക്കപ്പെട്ട പുണ്യകർമ്മങ്ങൾ നിർവഹിക്കുക എന്നതാണ് വിശ്വാസികൾക്ക്
കരണീയമായിട്ടുള്ളത്. കാലം അന്ത്യദിനം വരെ സഞ്ചരിച്ചുകൊണ്ടേയിരിക്കും. അതിനിടയിൽ പലതും
സംഭവിക്കും. സംഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾ ക്കൊള്ളുകയും ജീവിതത്തെ അല്ലാഹുവിന്റെ പ്രീതി ക്കനുസരിച്ച് ക്രമീകരിക്കുകയും ചെയ്യുക. സന്തോഷങ്ങളിലും ദുഃഖങ്ങളിലും അല്ലാഹുവെ ഓർക്കുകയും അവന് നന്ദി കാണിക്കുകയും അവനിൽ ഭരമേല്പിക്കുകയും ചെയ്യുക.


ഹാഫിസ് മുഹമ്മദ്‌ ഹുസൈൻ അൻസാരി തളിപ്പറമ്പ

Comments

Popular Posts