പ്രണയം ഹബീബിനോട്

പ്രണയം അനിര്‍വചനീയമായ അനുഭൂതിയാണ്....
മനസ്സിന്‍റെ അകതാരിലെ കുളിര്‍മ്മയാണ്‌....
അനുഭൂതിയുടെ സുഖത്തില്‍ ലയിച്ചു ഒരു സ്വര്‍ഗയാത്ര....
അനന്ത വിഹായസ്സിലൂടെ മനസ്സിന്‍റെ സഞ്ചാരം....
അകലങ്ങള്‍ അടുപ്പമാകുന്നു....
ഇസ്ലാമിലുമുണ്ടൊരു പ്രണയം, അത് സത്യമാണ്...
ആധുനികതയുടെ പളപളപ്പുള്ള കൊപ്രായങ്ങലല്ലാ...
മനതാരിലാണ്, വിശ്വാസത്തിന്‍റെ അടിസ്ഥാനമാണത് ...
മദീനയുടെ മനലാരന്യതോട് വിശ്വാസിയുടെ ബന്ധം
അതും പ്രണയമാണ്... അറ്റമില്ലാത്ത പ്രണയം...

വട്ടമിട്ടു പറക്കുന്ന കഴുകന്‍ കണ്ണുകളില്‍ നിന്ന്
കുഞ്ഞുങ്ങളെ രക്ഷിക്കുന്ന തള്ളക്കോഴിയുടെ സ്നേഹം..
പത്തു മാസം വഴറ്റിലിറ്റ് നൊന്ത് പ്രസവിച്ച ഉമ്മയോട് പിഞ്ചു പൈതലിന്റെ സ്നേഹം...
തന്‍റെ രാവുകളെ സ്വര്‍ഗതിലീക്കുള്ള പ്രയാനമാക്കുന്ന
ഭാര്യയോട്‌ ഭര്‍ത്താവിന്‍റെ പ്രണയം...
മജ്നുവിനെ ഭ്രാന്തനാക്കിയ ലൈലയുടെ പ്രണയം...
അടിമയായ യൂസുഫിനോട് സുലൈഖക്ക് തോന്നിയ അനുരാഗം...
ചെറുതാണ്... എത്രയോ ചെറുത്....
ഹബീബിനോടുള്ള പ്രണയം, അതാണ്‌ വലുത്...അതാവണം വലുത്....

അല്ലാഹുവിന്‍റെ ദൂതനോടുള്ള അടങ്ങാത്ത സ്നേഹം ഹൃദയ വസന്തവും വിശ്വാസിയുടെ ഈമാനിന്ന് കരുത്തു പകരുന്നതുമാണ്.അനസ്(റ) ഉദ്ധരിക്കുന്നു:നബി(സ) പറയുകയുണ്ടായി,’സ്വന്തം മാതാപിതാക്കളെക്കാളും സന്താനങ്ങളെക്കാളും സര്‍വ്വ ജനങ്ങളെക്കാളും ഞാന്‍ ഏറ്റവും പ്രിയപ്പെട്ടവനാകുന്നത് വരെ നിങ്ങളില്‍ ആരും പൂര്‍ണ്ണ വിശ്വാസിയാവുകയില്ല'(സ്വഹീഹുല്‍ ബുഖാരി)

നബി (സ്വ)യോടുള്ള അതിരുനിര്‍ണ്ണയിക്കാത്തതും അടങ്ങാത്തതുമായ പ്രേമം വിശ്വാസിയുടെ ഈമാനിക ജീവിതത്തിനെ പ്രശോഭിതമാക്കുന്നതാണ്.മാത്രമല്ല,അത് നമ്മുടെ മേല്‍ നിര്‍ബന്ധവുമാണ്. സൃഷ്ടികളില്‍ അത്യുന്നതനായ മുത്ത് നബി(സ്വ)യെ എങ്ങനെ സ്നേഹിക്കണമെന്നതില്‍ നാം പലരും ആശങ്കയിലാണ്.എന്നാല്‍ നബി(സ്വ)യുടെ അനുയായി വൃന്ദം കളങ്കം തീണ്ടാത്ത സ്നേഹത്തിന്‍റെ ഉദാത്ത മാതൃകയായിരുന്നു.നബി(സ്വ) എന്തിനാണോ കല്‍പ്പിച്ചത് അതിന്‍റെ അനന്തര ഫലമെന്താണെന്നു പോലും ചിന്തിക്കാതെ അവ അനുസരിച്ചായിരുന്നു സ്വഹാബിമാര്‍ റസൂലിനോട് സ്നേഹം പ്രകടിപ്പിച്ചത്.അമലു കൊണ്ടു ഉയര്‍ന്നില്ലെങ്കിലും മുഹബത്തുകൊണ്ടു,ആരെയാണോ സ്നേഹിക്കുന്നത് അവരോടൊപ്പമാകാന്‍ കഴിയുമെന്ന തിരുവരുള്‍ കേട്ട് അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കിയവരാണ് സ്വഹാബിമാര്‍.

ഒരിക്കല്‍ ഒരു സ്വഹാബി റസൂലിനോട് ചോദിച്ചു:അല്ലാഹുവിന്‍റെ ദൂതരേ അന്ത്യനാള്‍ എപ്പോഴാണ് സംഭവിക്കുക? നബി(സ്വ) തിരിച്ചു ചോദിച്ചു.അന്നേക്ക് വേണ്ടി നീ എന്താണ് ഒരുക്കി വെച്ചിരിക്കുന്നത്? ഞാന്‍ ഏറെ നിസ്കാരങ്ങളും വ്രതവും ദാനധര്‍മ്മങ്ങളുമൊന്നും തയ്യാറാക്കി വെച്ചിട്ടില്ല. പക്ഷേ,ഞാന്‍ അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും സ്നേഹിക്കുന്നു.സ്വഹാബി മറുപടി പറഞ്ഞു.ഇത് കേട്ട് നബി(സ) തുടര്‍ന്നു.നീ ആരെ സ്നേഹിക്കുന്നുവോ അവരോടൊപ്പമാണ് .ഈ സംഭവം ഉദ്ധരിച്ച് അനസ്(റ) പറയുന്നു:അന്നേരം സദസ്സിലുണ്ടായിരുന്ന ഞങ്ങള്‍ ചോദിച്ചു? ഞങ്ങളും അങ്ങനെത്തന്നെയാണോ നബിയേ? നബി(സ്വ) അതേ എന്ന് മറുപടി പറഞ്ഞു.അനസ്(റ) തുടര്‍ന്നു.ആ ദിവസം ഞങ്ങള്‍ അത്യധികം സന്തോഷിച്ചു.(ബുഖാരി മുസ്ലിം)
അബ്ദുല്ലാഹിബ്‌നു ഹിശാം (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ''ഞങ്ങള്‍ നബി(സ)യുടെ കൂടെയായിരുന്നു. നബി (സ) ഉമറുബ്‌നുല്‍ ഖത്ത്വാബി(റ)ന്റെ കൈ പിടിച്ചിരിക്കുന്നു. അപ്പോള്‍ ഉമര്‍ (റ) പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, അങ്ങുന്നാണ് എന്നെക്കഴിച്ചാല്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവന്‍.' അത് കേട്ട നബി (സ )പറഞ്ഞു: 'ഇല്ല, എന്റെ ആത്മാവ് ഏതൊരുവന്റെ കൈയിലാണോ അവനാണ് സത്യം, താങ്കളുടെ ശരീരത്തേക്കാളും താങ്കള്‍ക്ക് ഞാന്‍ പ്രിയങ്കരനാകുന്നതു വരെ.' ഉമര്‍ (റ) പറഞ്ഞു: 'എന്നാല്‍ ഇപ്പോള്‍ അല്ലാഹുവാണ, അങ്ങുന്ന് എനിക്ക് എന്റെ ശരീരത്തേക്കാളും പ്രിയങ്കരനാണ്.' അപ്പോള്‍ നബി (സ) പറഞ്ഞു: ഉമറേ, ഇപ്പോള്‍ താങ്കളുടെ വിശ്വാസം പൂര്‍ത്തിയായി'' (ബുഖാരി).
വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: ''(നബിയേ) പറയുക: നിങ്ങളുടെ പിതാക്കളും നിങ്ങളുടെ സന്താനങ്ങളും നിങ്ങളുടെ സഹോദരങ്ങളും നിങ്ങളുടെ ഇണകളും നിങ്ങളുടെ ബന്ധുക്കളും നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും മാന്ദ്യം നേരിടുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും നിങ്ങള്‍ തൃപ്തിപ്പെടുന്ന പാര്‍പ്പിടങ്ങളും നിങ്ങള്‍ക്ക് അല്ലാഹുവേക്കാളും അവന്റെ ദൂതനേക്കാളും അവന്റെ മാര്‍ഗത്തിലുള്ള സമരത്തേക്കാളും പ്രിയപ്പെട്ടതായിരുന്നാല്‍ അല്ലാഹു അവന്റെ കല്‍പന കൊണ്ടുവരുന്നതുവരെ നിങ്ങള്‍ കാത്തിരിക്കുക'' (അത്തൗബ 24).
ഐഹിക ജീവിതത്തില്‍ മനുഷ്യര്‍ ഏറെ സ്‌നേഹിക്കുന്ന സകല വസ്തുക്കളേക്കാളും സത്യവിശ്വാസികള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രിയങ്കരം അല്ലാഹുവും അവന്റെ ദൂതനും ദൈവമാര്‍ഗത്തിലുള്ള പുണ്യസമരവുമായിരിക്കണമെന്ന് ഈ ഖുര്‍ആന്‍ സൂക്തം സമര്‍ഥിക്കുന്നു.
അല്ലാഹു ഏറെ ഇഷ്ടപ്പെടുന്ന റസൂല്‍(സ്വ)യെ നാമും ഇഷ്ടപ്പെടുകയും അവിടുത്തെ പിന്‍പറ്റുകയും ചെയ്യുമ്പോള്‍ മാത്രമേ ഹൃദയം മാലിന്യ മുക്തമാകുന്നതും സ്വര്‍ഗീയ പാത എളുപ്പമാകുന്നതും.
ജീവിതത്തിന്‍റെ അവസാന നാളുകള്‍ വരെ സമുദായത്തിന്‍റെ ശഫാഅത്തിന് വേണ്ടി കണ്ണീര്‍ പൊഴിച്ച ദിനരാത്രങ്ങളായിരുന്നു ആരംഭ റസൂല്‍(സ്വ)യുടേത്.അവിടത്തെ സ്നേഹിക്കാനും ചര്യകളെ പുണരാനും നാം ഒട്ടും മടി കാണിക്കരുത്.സ്വലാത്ത് നബി സ്നേഹത്തിന്‍റെ ഒരു ശക്തമായ ഉപാധിയാണ്.സൂറത്തുല്‍ അഹ്സാബ് 56ാം സൂക്തത്തില്‍ അല്ലാഹു പറയുന്നു:തീര്‍ച്ചയായും അല്ലാഹുവും അവന്‍റെ മലക്കുകളും നബിയുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നുണ്ട് സത്യ വിശ്വാസികളേ,നിങ്ങളും നബിയുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലുക.റസൂലിന്‍റെ മേലിലുള്ള നിതാന്തമായ കാരുണ്യ വര്‍ഷമാണ് അല്ലാഹുവിന്‍റെ സ്വലാത്ത് കൊണ്ടുള്ള വിവക്ഷ.നമ്മുടെ ജീവിതത്തില്‍ അല്ലാഹുവിന്‍റെ തൃപ്തി കരസ്ഥമാക്കാനുള്ള ഒരു വഴി കൂടിയാണത്.നബി(സ)പറഞ്ഞു,ആരെങ്കിലും അല്ലാഹുവിനെ സംതൃപ്തനായി കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവനെന്‍റെ മേല്‍ സ്വലാത്ത് വര്‍ദ്ധിപ്പിക്കട്ടെ(ദൈലമി). പ്രസ്തുത സൂക്തവും ഹദീസും പ്രവാചക പ്രേമികള്‍ക്ക് നബിതിരുമേനിയുടെ ഔന്നത്യവും മഹത്വവും അല്ലാഹുവിന്‍റെ സന്നിധിയില്‍ എത്ര മാത്രമാണെന്ന് ബോധ്യപ്പെടുത്തുന്നതോടൊപ്പം വിശ്വാസിക്ക് സ്നേഹിക്കാനുള്ള ഒരു പാതയും തുറന്നു നല്‍കുന്നു.

നിരന്തരമായ ത്യാഗത്തിലൂടെയും പ്രകീര്‍ത്തനത്തിലൂടെയും തിരുദൂതരോടുള്ള പ്രേമം നാം വര്‍ദ്ധിപ്പിക്കണം.തിരു സുന്നത്ത് ജീവിതത്തില്‍ പകര്‍ത്താനും അതുവഴി ജീവിത വിജയം നേടാനും വിശ്വാസി മുന്നിടണം.വിശുദ്ധ ഖുര്‍ആന്‍ പറയുന്നു,തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്.അതായത് അല്ലാഹുവിനെയും അന്ത്യ ദിനത്തെയും പ്രതീക്ഷിച്ച് കൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓര്‍ക്കുകയും ചെയ്യുന്നവര്‍ക്ക.്(സൂറത്തുല്‍ അഹ്സാബ് 21)അല്ലാഹുവിന്‍റെ പക്കല്‍ ഓരോ സുന്നത്തും ആകാശ ഭൂമിയേക്കാള്‍ വിലയുള്ളതാണ്.
നബി(സ)യോടുള്ള സ്നേഹം സൗകര്യമല്ല, കർത്തവ്യമാണ് മുസ്ലിംകൾക്കു നൽകുന്നത്. "എന്നെ സ്നേഹിക്കുന്നവൻ ദരിദ്രനാവാൻ ഒരുങ്ങിക്കൊള്ളണ” മെന്ന് നബി(സ) അരുളിയതിന്റെ പൊരുളെന്താണ്? പക്ഷേ, എല്ലാ അസൗകര്യങ്ങളെയും തിക്താനുഭവങ്ങളെയും ആ സ്നേഹം മധുരമാക്കിത്തരും.

എന്നാൽ എന്തുകൊണ്ട് നാം നബി(സ)യെ സ്നേഹിക്കണം? എങ്ങനെയാണതിനു കഴിയുക? സ്നേഹത്തിന്റെ അടിസ്ഥാനം അറിവാണ്. ഒരാളെ സൗന്ദര്യത്തിന്റെ പേരിൽ സ്നേഹിക്കണമെങ്കിൽ അയാളിലെ സൗന്ദര്യത്തെ കണ്ടെത്തുകയും അറിയുകയും വേണം. ഒരാളെ ബന്ധത്തിന്റെ പേരിൽ സ്നേഹിക്കണമെങ്കിൽ അയാളുമായുള്ള ബന്ധം അറിഞ്ഞിരിക്കണം. ഒരാളെ പാണ്ഡിത്യത്തിന്റെ പേരിൽ സ്നേഹിക്കണമെങ്കിൽ അയാളുടെ 
 പാണ്ഡിത്യത്തെ കുറിച്ച് അറിവും ബോധവുമുണ്ടായിരിക്കണം. ഒരാളെ ഉപകാരത്തിന്റെ പേരിൽ

സ്നേഹിക്കണമെങ്കിൽ അയാൾ ചെയ്ത ഉപകാരമെന്തെന്ന് അറിയുകയും ഓർക്കുകയും വേണം. ഈ അർത്ഥത്തിൽ മുഹമ്മദ് നബി(സ)യെ സ്നേഹിക്കാൻ കഴിയുക അവിടത്തെ സമഗ്രമായി അറിയുമ്പോഴാണ്. പ്രപഞ്ച സ്രഷ്ടാവ് സൃഷ്ടിച്ച എല്ലാ നല്ല ഗുണങ്ങളുടെയും പരിപൂർണ സമ്മേളനമാണ് മുഹമ്മദ് നബി(സ). അവിടത്തെ ആളത്വം ആ ഗുണങ്ങളിലും ആ ഗുണങ്ങൾ അവിടത്തെ ആളത്വത്തിലും വിലയിതമാണ്. നബിത്വസിദ്ധിക്കു മുമ്പേ ആ ഗുണങ്ങളിലഖിലം അവിടത്തിൽ സമ്മേളിച്ചിരുന്നു.മുത്ത് നബിയുടെ സ്നേഹം വിശാലമാണ്. അറബിയും അനറബിയും കറുത്തവനും വെളുത്തവനും ഉന്നത കുലജാതനും താഴ്ന്നവനുമെല്ലാം ആ സ്നേഹവ്യത്തത്തിലുണ്ട്. മനഷ്യന് പുറമെ പക്ഷി മ്യഗാദിികളും സസ്യലതാദികളുമെല്ലാം അവിടുത്തെ സ്നേഹത്തിന്‍റെയും കരുണയുടേയും ആഴവും പരപ്പും ഉള്‍കൊണ്ടവരാണ്. ആ സ്നേഹത്തെ ഉള്ളറിഞ്ഞ് മനസ്സിലാക്കുമ്പോഴാണ് ഓരോ വിശ്വാസിയുടേയും ഹ്യത്തടം തുടിക്കുന്നത്. ആ കാരുണ്യത്തെ തുറന്ന ഹ്യദയത്തോടെ സ്വീകരിക്കുമ്പോഴാണ് ഇതര മതസ്ഥര്‍ക്ക് പോലും മുത്ത് നബി സ്നഹക്കടലാകുന്നത്.
ആറ്റല്‍ നബിയാണ് നമുക്ക് സ്നേഹമെന്തെന്ന് നിര്‍വ്വചിച്ചു തന്നിട്ടുള്ളത്. സഹജീവികളെ സ്നേഹിച്ചും അവര്‍ക്ക് കാരുണ്യം ചെയ്തും അവിടുന്ന് സ്നേഹ വ്യക്ഷമായി പടര്‍ന്ന് പന്തലിക്കുകയായിരുന്നു. പുതുകാല ജീവിതം സന്തോഷകരമാക്കാന്‍ മുത്ത്നബിയില്‍ നിന്നും നമുക്ക് സ്നേഹം പകര്‍ത്താം.
പുണ്യ ഹബീബിന്‍റെ സ്നേഹവലയത്തില്‍ ഉള്‍കൊള്ളാത്തവര്‍ ആരാണുള്ളത്. അടിമകള്‍ക്കഭയമായിരുന്നു മുത്ത്നബി. പ്രമാണികള്‍ക്കുമുമ്പില്‍ ബിലാലിനെ നേതാവാക്കി വാഴിച്ച തിരുഹബീബ്. ഇബാദത്തുകളില്‍ അവര്‍ തോളോടു തോള്‍ ചേര്‍ന്നു നിന്നു. യുദ്ധവേളയില്‍ ഒരേ നിരയില്‍ മുത്ത് നബിക്ക് പിന്നില്‍ അവര്‍ അണികെട്ടി. വര്‍ണ്ണ വൈജാത്യങ്ങളോ കുല പെരുമയോ അവിടുത്തെ സ്നേഹത്തെ തരം തിരിച്ചിരുന്നില്ല. പ്രിയ ഹബീബിന്‍റെ അനുചരരില്‍ മക്കയിലെ പേരുകേട്ട സമ്പന്നര്‍ മുതല്‍ ഒരു നേരത്തെ അന്നത്തിന് പോലും വകയില്ലാത്ത നിരാലംബര്‍ വരെ ഉണ്ടായിരുന്നു. സമ്പത്തൊരിക്കലും മുത്തുനബിയെ മോഹിപ്പിച്ചില്ല. ദരിദ്രരെ അവിടുന്ന് ആട്ടിയോടിച്ചതുമില്ല. എല്ലാവര്‍ക്കും തുല്യ പരിഗണന നല്‍കി. സമ്പന്നര്‍പ്പോലും നിരാലംബര്‍ക്കൊപ്പമിരിക്കാന്‍ ദരിദ്രരായി മാറുകയായിരുന്നു. ഈ അപരിഷ്കൃതരെ മാറ്റി നിര്‍ത്തിയാല്‍ ഞങ്ങള്‍ ഉപദേശം കേള്‍ക്കാനെത്താമെന്ന ഖുറൈഷി പ്രമാണിമാരുടെ വാക്കുകള്‍ തിരുറസൂലിനെ തെല്ലും പരിഭവപ്പെടുത്തിയില്ല. പകരം പ്രിയ അനുചരരെ മുത്തു നബി മാറോടാണക്കുകയായിരുന്നു. മക്കാ വിജയ വേളയില്‍ അവിടുന്ന് നടത്തിയ മനുഷ്യവകാശ പ്രഖ്യാപനം ലോക പ്രസിദ്ധമാണ്. അറബികള്‍ അനറബികളെക്കാള്‍ ശ്രേഷ്ഠരല്ല. മനുഷ്യരെല്ലാം ആദമിന്‍റെ മക്കളാണ്. ആദമോ മണ്ണില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടവനും അവിടുത്തെ ഉറ്റവരായിരുന്ന മദീനയിലെ തിണ്ണവാസികളെ കുറിച്ച് അബൂ ഹുറൈറ (റ) പറഞ്ഞു തുടങ്ങുമ്പോള്‍ നമ്മുടെ കണ്ണുകള്‍ ഈറനണിയാതിരിക്കില്ല. “ഞാന്‍ അഹ്ലുസ്വുഫ്ഫത്തിലെ എഴുപത് പേരെ കണ്ടു. ഒരു ഉടുതുണിയല്ലാതെ മറ്റൊരു വസ്ത്രം ധരിച്ചവരാരും അക്കൂട്ടത്തിലുണ്ടായിരുന്നില്ല. ആ തുണി അവര്‍ കഴുത്തിലേക്ക് കയറ്റി കെട്ടും. ചിലരുടെ തുണി കണങ്കലിന്‍റെ മധ്യത്തില്‍ വരെ എത്തും മറ്റു ചിലരുടേത് ഞെരിയാണികളോളവും, നാണം വെളിപ്പെടാതിരിക്കാന്‍ നടക്കുമ്പോള്‍ അവരോരുത്തരും ഈ ഒറ്റ വസത്രം കൈകൊണ്ട് കൂട്ടി പിടിക്കുമായിരുന്നു”(സ്വഹീഹുല്‍ ബുഖാരി). എല്ലാവര്‍ക്കും തുല്ല്യ പരിഗണന നല്‍കി നാഥന്‍റെ പ്രഖ്യാപനം അവര്‍ക്ക് ബോധ്യപ്പെടുത്തുകയായിരുന്നു മുത്തു നബി. നിങ്ങളെ വര്‍ഗങ്ങളും ഗോത്രങ്ങളുമാക്കിയത് കേവലം തിരിച്ചറിയാന്‍ വേണ്ടി മാത്രമാണന്നും ഭയഭക്തിയുള്ളവര്‍ക്കാണ് അല്ലാഹുവിങ്കല്‍ സ്ഥാനമെന്നും റസൂല്‍ അവരെ പഠിപ്പിച്ചു.
 ജീവജാലങ്ങളോട് കരുണ കാണിച്ചും സ്വഹാബത്തിനെ അതിനു പ്രേരിപ്പിച്ചും തിരുനബി മികച്ച മാതൃക സൃഷ്ടിച്ചു. 
മുത്ത് നബി(സ്വ) കൊണ്ടു വന്ന വഴി മാത്രമാണ് വിജയത്തിന്‍റേത്.തന്‍റെ ഉമ്മത്തിനെ വല്ലാതെ സ്നേഹിക്കുന്നതിലും മാനവ കുലത്തെ മൊത്തമായി തീയില്‍ നിന്നും കരകയറ്റുന്നതിലും ആ മനസ്സ് എപ്പോഴും കൊതിച്ചിരുന്നു.തിരുദൂതരെ അനുദാവനം ചെയ്താലുണ്ടാവുന്ന വിജയത്തെ വിശേഷിപ്പിച്ച് കൊണ്ട് അല്ലാഹു പറഞ്ഞു:തങ്ങളില്‍ വിശ്വസിക്കുകയും തങ്ങള്‍ക്ക് ശക്തി പകരുകയും തങ്ങളെ സഹായിക്കുകയും തങ്ങളോട് അവതരിപ്പിക്കപ്പെട്ട പ്രകാശത്തെ പിന്തുടരുകയും ചെയ്തവര്‍ അവര്‍ മാത്രമാണ് വിജയികള്‍(അല്‍ അഅ്റാഫ് 152).പ്രവാചക സ്നേഹത്തിന്‍റെ സാക്ഷാത്കാരമാവണം നമ്മുടെ സ്വലാത്തുകള്‍.ഇനിയുള്ള നമ്മുടെ പ്രയാണ വീഥികള്‍ തിരു നബി(സ്വ)യോടുള്ള അനുരാഗത്തിന്‍റെ പ്രഭാ വലയത്തില്‍ ജ്വലിക്കുന്നതാവണം.
നബിയോടുള്ള സ്‌നേഹത്തിന് കാല ദേശങ്ങളില്ല. തിരുദൂതരുടെ വഫാത്തിനുശേഷം നബിയില്ലാത്ത മദീന വിട്ട് ബിലാല്‍ (റ) പോയത്, യമനിലെ ഗവര്‍ണ്ണറായി ഉദ്യോഗം നല്‍കിയപ്പോള്‍ തിരുനബിയെ വിട്ടുപിരിയുന്ന ദു:ഖത്താല്‍ അവിടുത്തെ മുഖത്ത്‌നിന്നും കണ്ണെടുക്കാതെ മുആദ് (റ) കരഞ്ഞത്, നബി (സ)യുടെ വഫാത്തിന്റെ വേളയില്‍ നബി വിടപറഞ്ഞു എന്ന് പറഞ്ഞാല്‍ തലയെടുക്കുമെന്ന് വാളുയര്‍ത്തി ഉമര്‍ (റ) ശബ്ദിച്ചത്, ഒരിക്കലും കണ്ടിട്ടില്ലാത്ത തിരുനബിയുടെ മുന്‍ പല്ല് ഉഹ്ദില്‍ പൊട്ടിയെന്ന് കേട്ടപ്പോള്‍ തനിക്കും ഇനി ആ പല്ലുവേണ്ടെന്ന് പറഞ്ഞ് ഉവൈസുല്‍ ഖര്‍നി സ്വന്തം പല്ല് പിഴുതെടുത്തത്… ആ സ്‌നേഹം ആയിരത്തി അഞ്ഞൂറ് വര്‍ഷമായി പെയ്തുകൊണ്ടേയിരിക്കുന്നു. ഗദ്യമായും പദ്യമായും ഇഷ്ഖിന്റെ ദാഹം തീര്‍ത്തുകൊണ്ടേയിരിക്കുന്നു. മദീനയില്‍ അവിടുത്തെ ചാരത്ത്‌വന്ന് നന്‍മകള്‍ വര്‍ഷിക്കാനുള്ള ഹൃദയങ്ങളുടെ ഒഴുക്കും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു, കാലദേശങ്ങളുടെ അതിര്‍ത്തികളില്ലാത്ത പ്രണയത്തിന്റെ ഒഴുക്കാണത്.
സ്നേഹിക്കാന്‍ നമ്മെ പഠിപ്പിച്ചത് ഹബീബാണ്....
മരണ കിടക്കയിലും ഓര്‍ത്തത് നമ്മെയാണ്...
എങ്ങനെ പ്രണയിക്കതിരിക്കും മുസല്‍മാന്‍...
പ്രണയിക്കണം.... എന്നും നാം....

ഹാഫിസ് മുഹമ്മദ്‌ ഹുസൈൻ അൻസാരി തളിപ്പറമ്പ

Comments

Popular Posts