ബുദ്ധിമാൻ

പ്രകൃതി സൗന്ദര്യം തുളുമ്പി നിന്നിരുന്ന ഫല ഭൂയിഷ്ടമായിരുന്ന കൊച്ചു രാജ്യം. അവിടെ രാജവാഴ്ച്ചയായിരുന്നു നടന്നിരുന്നത്. പരമ്പരാഗതമായ രാജ കുടുംബത്തിൽ ഉള്ളവരായിരുന്നു രാജാവാകുന്നത്.ഒരു വിചിത്രമായ ഏർപ്പാടായിരുന്നു. രാജാവാകാൻ കൊതിയുള്ളവരുടെ പേരുകൾ നറുക്കിട്ട് എടുക്കുകയായിരുന്നു പതിവ്. നറുക്കിൽ ആരുടെ പേരാണോ കിട്ടുന്നത് ആ മാന്യനെ രാജാവായി വാഴിക്കും. രാജാവിന്റെ ഭരണ കാലാവധി അഞ്ചുവർഷമാണ്. അഞ്ചുവർഷം പൂർണമായും എല്ലാ സ്വാതന്ത്ര്യത്തോടും, അധികാരത്തോടും ഏതുവിധത്തിൽ വേണമെങ്കിലും ഭരണം നടത്താം. എന്നാൽ അഞ്ച് വർഷം തികയുന്ന ദിവസം പ്രജകൾക്ക് ആഹ്ലാദവും രാജാവിന്റെ മരണവുമായിരിക്കും. കാലാവധി തീരുന്ന ദിവസം ജനങ്ങൾ കൂട്ടം കൂട്ടമായി വന്ന് രാജാവിന്റെ കൈകാലുകൾ കെട്ടി മുറുക്കി തോളിലേറ്റി പണ്ടുമുതൽക്കേ നിശ്ചയിച്ചു വെച്ചിരിക്കുന്ന കാട്ടിൽ കൊണ്ടിടണം സിംഹം, കടുവ, കരടി, പോലുള്ള ജന്തുക്കൾ രാജാവിനെ കടിച്ചുകീറി കൊന്നു തിന്നണം. ഇതാണ് രാജ്യത്തിലെ പതിവ്. രാജാവിന്റെ അവസാനഘട്ടത്തിൽ രാജാവിന്റെ ഭാഗത്തുനിന്നുള്ള കേണപേക്ഷകൾക്കോ ദീനരോദനങ്ങൾക്കോ ജനങ്ങളെ കൃത്യത്തിൽ നിന്നും തടുക്കുവാൻ സാധിച്ചിരുന്നില്ല. അന്നത്തെ ദിവസം പ്രജകൾക്ക് പെരുന്നാളാഘോഷം പോലെയാണ്. രാജാക്കന്മാരുടെ അന്ത്യം ഇങ്ങനെയാണെങ്കിലും ഓരോ അഞ്ചു വർഷത്തേക്കും രാജാവാകുവാൻ ആളുകൾ മുന്നോട്ടു വന്നിരുന്നു. ഒടുവിൽ കയ്യിസ് എന്നയാൾ നറുക്കെടുപ്പിലൂടെ രാജാവായി. അദ്ദേഹം ബുദ്ധിമാനായിരുന്നു. ആദ്യ വർഷത്തിൽ തന്നെ പല ഭരണ പരിഷ്കാരങ്ങൾ നടപ്പിലാക്കിയ കൂട്ടത്തിൽ രാജാക്കന്മാരെ ഒടുവിൽ കൊണ്ടിടുന്ന കാട് വെട്ടി തെളിച്ചു. രണ്ടാമത്തെ വർഷത്തിൽ മറ്റ് ജോലികൾ ചെയ്യുന്ന കൂട്ടത്തിൽ ആ കാടുണ്ടായിരുന്ന ഭാഗത്തേക്ക് ആവശ്യമായ റോഡുകളും,പാലങ്ങളും നിർമ്മിച്ചു. രാജാവിന്റെ ഭരണപരിഷ്കാരങ്ങളെ കുറിച്ചോ,ഭരണരീതി യെ കുറിച്ചോ ഒന്നും തന്നെ ജനങ്ങൾ പ്രതികരിക്കാറില്ല. ചുരുക്കത്തിൽ കയ്യിസ് രാജാവ് തന്റെ കാലാവധി തീരുന്നതിന് മുമ്പ് താൻ താമസിച്ചിരുന്ന കൊട്ടാരത്തിനെക്കാളും മനോഹരമായ ഒരു പുതിയ കൊട്ടാരം ആ കാടുണ്ടായിരുന്ന സ്ഥലത്ത് പടുത്തുയർത്തി. തന്റെ ഭാര്യ, മക്കൾ, കുടുംബാദികൾ എല്ലാവരേയും അങ്ങോട്ട് മാറ്റി താമസിപ്പിച്ചു. കൊട്ടാരത്തിന് ചുറ്റും തന്റെ ഇഷ്ടതോഴർക്കായി കെട്ടിടങ്ങൾ പണിത് അവരെയും കുടിയിരുത്തി രാജധാനിയെക്കാളും ഈ സ്ഥലം തിളങ്ങി.
 അഞ്ചു വർഷം തികയുന്ന ദിവസം ആഗതമായി. ജനങ്ങൾ കയറുമായി കൊട്ടാരത്തിൽ എത്തിക്കഴിഞ്ഞു.മുൻ പതിവിനു വിപരീതമായി ഈ രാജാവ് ചിരിക്കുകയാണ്. ഇദ്ദേഹത്തിന് മുമ്പുള്ള രാജാക്കന്മാരാണെങ്കിൽ കരച്ചിൽ തുടങ്ങി കഴിഞ്ഞിരിക്കും. കയ്യിസ് രാജാവിന്റെ പുഞ്ചിരിയും മനസ്സമാധാനവും കണ്ടിട്ട് ജനങ്ങൾ വിവരദോഷി എന്ന് വിളിച്ചപ്പോൾ,കുറേപ്പേർ മഠയാ എന്ന് നീട്ടി വിളിച്ചു. കയ്യിസ് കുലുങ്ങിയില്ല.ജനങ്ങൾ അവരുടെ ജോലി തുടർന്നു കയ്യിസിന്റെ കൈകാലുകൾ ബന്ധിച്ച് അദ്ദേഹത്തെ ഘോഷയാത്രയായി ആ പഴയ സ്ഥലത്ത് കൊണ്ടിട്ടു. രാജാവ് പൊട്ടിച്ചിരിച്ചു. ജനങ്ങൾക്കതിശയം കയ്യിസ് ചോദിച്ചു. ഹേ ജനങ്ങളെ നിങ്ങൾ പ്രതീക്ഷിക്കുന്ന സിംഹവും കരടിയും എവിടെ? അതാ നോക്കൂ എന്റെ പുതിയ കൊട്ടാരത്തിൽ എനിക്ക് വേണ്ടപ്പെട്ടവരെല്ലാം ഉല്ലസിക്കുന്നു. എന്താ ഞാൻ മഠയനാണോ? ജനങ്ങൾക്ക് കാര്യം പിടികിട്ടി ജനങ്ങൾ അദ്ദേഹത്തെ കെട്ടിയിരുന്ന കയറുകൾ അറുത്തു വിട്ട് സ്വതന്ത്രനാക്കി. കയ്യിസ് എന്ന പേരിന് അർഹനായ ബുദ്ധിമാൻ താങ്കൾ തന്നെ.മരണം വരെ താങ്കൾ ഞങ്ങളുടെ രാജാവായി വാഴണം പ്രജകൾ ഒന്നടങ്കം ആവശ്യപ്പെട്ടു.

 കഥ തീർന്നു കയ്യീസിന് മുമ്പുള്ള രാജാക്കന്മാർ അവരുടെ അന്ത്യത്തെ കുറിച്ച് ചിന്തിച്ചില്ല എന്നാൽ കയ്യിസ് ആകട്ടെ തന്റെ മുൻഗാമികളുടെ അവസ്ഥ കണ്ടിട്ട് താൻ രാജാവായിരുന്ന കാലത്ത് തന്നെ അതിന്റെ പ്രതിവിധി തേടി.തനിക്കു മുമ്പുള്ളവരാകട്ടെ ആനന്ദലഹരിയാൽ തങ്ങൾക്ക് വരാൻപോകുന്ന അന്ത്യത്തെ കുറിച്ച് മറന്നുകളഞ്ഞു.
 ഈ ലോകത്ത് നമുക്ക് ഒരു ജീവിതം കിട്ടി. അതിന്റെ ദൈർഘ്യം വളരെ തുച്ഛമാണ്. മരണം കൊണ്ട് ഈ ജീവിതം അവസാനിക്കുന്നു. അതിനുശേഷം കാലാ കാലത്തേക്കുള്ള പരലോക ജീവിതത്തിന്റെ തുടക്കമാണ് അവിടുത്തേക്ക് വേണ്ടി തയ്യാറാക്കേണ്ട കാലവും ഇവിടെ കിട്ടുന്ന സമയം മാത്രമേയുള്ളൂ. ഈ ലോക ജീവിതത്തിന്റെ കടിഞ്ഞാണില്ലാത്ത പോക്കിൽ കുടുങ്ങി കയ്യിസ് രാജാവിന് മുമ്പുള്ള രാജാക്കന്മാർ നശിച്ചത് പോലെ നശിക്കരുത്. കിട്ടിയ സന്ദർഭം ഭാവിക്കുവേണ്ടി തയ്യാറാകണം.
ആരാണ് ബുദ്ധിമാന്‍’ എന്ന ചോദ്യത്തിന് ഓരോരുത്ത൪ക്കും വ്യത്യസ്തങ്ങളായ കാഴ്ചപ്പാടും പലതരം ഉത്തരങ്ങളുമുണ്ടാകും.

ആളുകള്‍ പല തരത്തിലുള്ളവരാണ്. നശ്വരമായ സുഖലോലുപതയില്‍ എല്ലാം മറന്ന് ജീവിക്കുന്നവര്‍, ദുന്‍യാവിലെ നാളെയെ കുറിച്ചോര്‍ത്ത് വ്യാകുലപ്പെടുന്നവ൪, അധികാരവും സമ്പത്തും സ്ഥായിയായി നിലനില്‍ക്കും എന്ന മട്ടില്‍ മുഷ്‌ക് കാണിക്കുന്നവര്‍ … ഇങ്ങനെ പല തരത്തിലുള്ളവര്‍.

എന്നാല്‍ നാം ജീവിക്കുന്ന ലോകത്തിന്റെ അവസ്ഥ എന്താണ്? അല്ലാഹു പറയുന്നു 

നാം ആകാശത്ത് നിന്ന് വെള്ളം ഇറക്കിയിട്ട് അതുമൂലം മനുഷ്യര്‍ക്കും കാലികള്‍ക്കും ഭക്ഷിക്കാനുള്ള ഭൂമിയിലെ സസ്യങ്ങള്‍ ഇടകലര്‍ന്നു വളര്‍ന്നു. അങ്ങനെ ഭൂമി അതിന്റെ അലങ്കാരമണിയുകയും, അത് അഴകാര്‍ന്നതാകുകയും, അവയൊക്കെ കരസ്ഥമാക്കാന്‍ തങ്ങള്‍ക്ക് കഴിയുമാറായെന്ന് അതിന്റെ ഉടമസ്ഥര്‍ വിചാരിക്കുകയും ചെയ്തപ്പോഴതാ ഒരു രാത്രിയോ പകലോ നമ്മുടെ കല്‍പന അതിന് വന്നെത്തുകയും, തലേദിവസം അവയൊന്നും അവിടെ നിലനിന്നിട്ടേയില്ലാത്ത മട്ടില്‍ നാം അവയെ ഉന്‍മൂലനം ചെയ്യപ്പെട്ട അവസ്ഥയിലാക്കുകയും ചെയ്യുന്നു. ഇതുപോലെ മാത്രമാകുന്നു ഐഹിക ജീവിതത്തിന്റെ ഉപമ. ചിന്തിക്കുന്ന ആളുകള്‍ക്കു വേണ്ടി അപ്രകാരം തെളിവുകള്‍ വിശദീകരിക്കുന്നു.(ഖു൪ആന്‍:10/24)

ഐഹിക ജീവിതവും അതിലെ സുഖസന്തോഷങ്ങളുമെല്ലാം താല്‍ക്കാലികം മാത്രമാണ്. മനുഷ്യ൪ക്ക് സുഖിക്കാനും സന്തോഷിക്കുവാനുമുള്ള യഥാര്‍ത്ഥ ജീവിതം പരലോകത്താണ്. അല്ലാഹു പറയുന്നത് കാണുക:

ഈ ഐഹികജീവിതം വിനോദവും കളിയുമല്ലാതെ മറ്റൊന്നുമല്ല. തീര്‍ച്ചയായും പരലോകം തന്നെയാണ് യഥാര്‍ത്ഥ ജീവിതം. അവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍. (ഖു൪ആന്‍:29/64)

ഇബ്‌നു അബ്ബാസ് (റ) പറയുകയുണ്ടായി: ഇഹലോകത്ത് മരണവും പരലോകത്ത് ജീവിതവുമാണ് ഉള്ളത്. (തഫ്‌സീറു ബഗ്‌വി)

ഇവിടെ നമുക്ക് ലഭിക്കുന്ന സുഖാനുഭവങ്ങളൂം മറ്റ് അനുഗ്രഹങ്ങളും പരീക്ഷണങ്ങളും പരലോകത്തെ അപേക്ഷിച്ച് വളരെ തുച്ഛമാണ്. അനന്തമാണെന്ന് നാം കരുതുന്ന ഈ ജീവിതം നാഴികകള്‍ മാത്രമായിരുന്നുവെന്ന് തിരിച്ചറിയുന്ന ഒരു ദിനത്തെ സംബന്ധിച്ച് അല്ലാഹു നമ്മെ അറിയിക്കുന്നുണ്ട്:

പറയുക: ഇഹലോകത്തെ സുഖാനുഭവം വളരെ തുച്ഛമായതാണ്‌. പരലോകമാണ് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് കൂടുതല്‍ ഗുണകരം. നിങ്ങളോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുകയുമില്ല. (ഖു൪ആന്‍:4/77)

ദുന്‍യാവിലെ നശ്വരതയും പരലോകത്തെ അനശ്വരതയും തിരിച്ചറിഞ്ഞ് അനശ്വരമായ ജീവിതത്തിന് വേണ്ടി പരിശ്രമിക്കുന്നവനാണ് യഥാ൪ത്ഥ ബുദ്ധിമാന്‍.
ശദ്ദാദിബ്നു ഔസില്‍(റ) നിന്ന് നിവേദനം: നബി (സ )പറഞ്ഞു:സ്വന്തത്തെ കീഴ്പ്പെടുത്തിയവനും മരണാനന്തര ജീവിതത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തവനാണ് ബുദ്ധിമാന്‍. സ്വന്തത്തെ അതിന്റെ ഇച്ഛാനുസാരം ചലിപ്പിക്കുകയും അല്ലാഹുവിന്റെ പേരില്‍ വ്യാമോഹം വെച്ചുപുലര്‍ത്തുകയും ചെയ്തവനാണ് ദുര്‍ബലന്‍. (അഹ്മദ് – തി൪മിദി)
ഈ ലോകത്ത് നാം പ്രവാസികളാണ്; സ്വദേശമായ പരലോകത്തേക്ക് വേണ്ടി എന്താണ് ചെയ്തുവെച്ചിട്ടുള്ളതെന്ന് അനുനിമിഷം വിശകലനം ചെയ്യുമ്പോഴാണ് നാം ശരിക്കും പ്രതിഭാശാലികളാകുന്നത്. ഖുര്‍ആൻ നമ്മോട് പറയുന്നു: ഓരോരുത്തരും നാളേക്ക് വേണ്ടി എന്താണ് മുന്‍കൂട്ടി ചെയ്തുവെച്ചതെന്ന് പരിശോധിക്കട്ടെ (അല്‍ഹ്ശ്ര്‍: 18). ജോലിയാവശ്യാര്‍ഥം വിദേശത്തേക്ക് പോവുകയും അവിടെയുള്ള കണ്ണഞ്ചിപ്പിക്കുന്ന മാസ്മരികതകളില്‍ അഭിരമിച്ച് സമയം പാഴാക്കുകയും ചെയ്യുന്നവന്‍ ബുദ്ധിമാനാണെന്ന് ആരും പറയില്ലല്ലോ.
ഓരോരുത്തനും അവന്റെ നാളത്തേക്കുവേണ്ടി – ആസന്നവും ശാശ്വതവുമായ പരലോകജീവിതത്തിലേക്കുവേണ്ടി – എന്തൊക്കെയാണ് ഒരുക്കിവെച്ചിട്ടുള്ളതെന്ന് ആത്മപരിശോധന നടത്തിക്കൊണ്ടിരിക്കണം. ഇങ്ങിനെ ചെയ്യുന്ന മനുഷ്യന്‍ അവന്‍റെ കുറവുകളും വിടവുകളും കണ്ടെത്തുകയും അത് പരിഹരിക്കുവാന്‍ ശ്രമിക്കയും ചെയ്യും.
സൂര്യ ചന്ദ്രന്‍മാര്‍ ഉദിച്ചും അസ്തമിച്ചും ദിനരാത്രങ്ങള്‍ കടന്നുപോകുന്നു. പ്രപഞ്ചനാഥന്‍ പടപ്പുകള്‍ക്ക് നിശ്ചയിച്ച ആയുസ്സിന്റെ ദിനരാത്രങ്ങള്‍ കൊഴിയുന്നു. എഴുതിക്കൊണ്ടിരിക്കുന്ന ഡയറിയുടെ പേജുകളും, തൂക്കിയിട്ടിരിക്കുന്ന കലണ്ടറിന്റെ കോളങ്ങളും മിന്നിമറയുന്നു. മഹാനായ ഹസന്‍ ബസ്വരി മനുഷ്യജീവിതത്തെ ഇപ്രകാരം വിലയിരുത്തുന്നു: ''അല്ലയോ മനുഷ്യാ, നീ ദിവസങ്ങളുടെയും മാസങ്ങളുടെയും സാക്ഷ്യമാണ്. ഓരോ ദിവസവും ആഴ്ചയും മാസവും നിന്നില്‍ നിന്ന് പോയ്മറയുന്നു. അവസാനം നീ തന്നെയും വിടപറയുന്നു.''

കഴിഞ്ഞു പോയ കാലഘട്ടത്തിലെ കിനാവും കുതിപ്പുമുള്ള ജീവിതത്തെ വിലയിരുത്തുന്നവനാണ് വിശ്വാസി. സ്വര്‍ഗ പാതയിലേക്കുള്ള സന്മാര്‍ഗ വീഥികളില്‍ ഇടറിപ്പോയ കാലടികളും പതറിപ്പോയ ചുവടുവെപ്പുകളും അവന്‍ വിലയിരുത്തും. അഴുക്കുചാലില്‍ അകപ്പെട്ടതും പാപകുണ്ടില്‍ അറിയാതെ ആപതിച്ചതും നിറകണ്ണുകളോടെ തിരിഞ്ഞ് നോക്കും. അങ്ങനെ ജീവിതത്തിന്റെ വെളുത്ത പേജുകളില്‍ വീണ കറുത്ത കുത്തുകളെ മായ്ക്കുകയും വിശുദ്ധി വരുത്തുകയും ചെയ്യും. ആത്മാര്‍ഥതയുള്ള ഒരു കച്ചവടക്കാരന്റെ മനസ്സ് വിശ്വാസിക്കുണ്ടാകണം. ഇറക്കിയ മൂലധനവും വിറ്റ് വരവുകളും ലാഭനഷ്ടങ്ങളും വിലയിരുത്തുന്നു ഒരു കച്ചവടക്കാരന്‍. ഈമാനിന്റെ അടിത്തട്ടില്‍ അല്ലാഹുവിനു ദേഹവും ധനവും കൊടുത്ത് സ്വര്‍ഗം കൊയ്യുന്ന കച്ചവടം ലാഭമോ നഷ്ടമോ? അല്ലാഹുവുമായുള്ള ഉള്ളുതുറന്ന വിശ്വാസ ബന്ധത്തില്‍ വല്ല വിള്ളലും സംഭവിച്ചുവോ? അതു വഴി അല്ലാഹുവിനോടുള്ള ബാധ്യതകളില്‍ വല്ല വീഴ്ചയും സംഭവിച്ചുവോ? ഒരു ആത്മ പരിശോധന നല്ലതാണ്. 

അല്ലാഹുവിനോടുള്ള ബാധ്യതകളില്‍ വരുത്തിയ വീഴ്ചകള്‍. സല്‍കര്‍മങ്ങള്‍ എന്ന പേരില്‍ ചെയ്ത ദുഷ്‌കര്‍മങ്ങള്‍. മലീമസമായ മറിമായങ്ങള്‍. അതിരുകള്‍ ചാടിക്കടന്ന ആത്മ സുഖങ്ങള്‍. നാക്കിലും വാക്കിലും വന്ന പാകപ്പിഴവുകള്‍. ക്ഷമ ചോദിക്കേണ്ട ഇടപെടലുകള്‍. പിന്‍വലിക്കേണ്ട പ്രസ്താവനകള്‍. മനപൂര്‍വമുന്നയിച്ച ആരോപണങ്ങള്‍. കൊടുത്തു വീട്ടേണ്ട ഇടപാടുകള്‍. പാലിക്കേണ്ട വാഗ്ദാനങ്ങള്‍. ലംഘിച്ചുപോയ കരാറുകള്‍. ഒഴിവാക്കേണ്ട നിഷിദ്ധങ്ങള്‍. വിടപറയേണ്ട കൂട്ടുകെട്ടുകള്‍. തിരിച്ചുനടക്കേണ്ട അസാന്മാര്‍ഗിക പാതകള്‍. മുറിച്ചു കളഞ്ഞ കുടുംബ ബന്ധങ്ങള്‍. വിളക്കിച്ചേര്‍ക്കേണ്ട ആത്മ ബന്ധങ്ങള്‍. കഴിഞ്ഞു പോയ ജീവിതത്തിന്റെ കര്‍മപുസ്തകത്തില്‍ തിരുത്തേണ്ട തെറ്റു കുറ്റങ്ങള്‍ എത്ര? പ്രതിസന്ധി നിറഞ്ഞ മഹ്ശറിലെ പരസ്യ വിചാരണക്കു മുമ്പുള്ള ആത്മവിചാരണ ജീവിതത്തിന്റെ വഴിത്തിരിവാണ്. ലോകം കണ്ണടച്ചുറങ്ങുന്ന പാതിരാവില്‍ കണ്ണുതുറന്ന് ജീവിതത്തെ വിലയിരുത്തുമ്പോള്‍ കണ്ണീര്‍ തുള്ളികളില്‍ തെളിയുന്ന പ്രകാശം, സ്വര്‍ഗലോകത്തിന്റേതായിരിക്കും.

നെഞ്ചകങ്ങളിലെ ഹൃദയങ്ങളോളം ആളിപ്പടരുന്ന നരകത്തിന്റെ തീ നാളങ്ങള്‍ കണ്‍മുന്നില്‍ കണ്ടുകൊണ്ടുള്ള ആത്മവിചാരണ. നിഷ്‌കരുണം ശിക്ഷ നടപ്പാക്കുന്ന കഠിന ഹൃദയരായ മാലാഖമാരെ മനസ്സില്‍ കാണുന്ന ആത്മ വിചാരണ. പിന്നില്‍ അതിവേഗം അകലേണ്ട നരകവും മുന്നില്‍ ഓടി അണയേണ്ട സ്വര്‍ഗവും പിന്നാലെ ആത്മാവിനെ പിടികൂടുന്ന മലക്കിനെയും അകക്കണ്ണുകൊണ്ട് കാണുന്ന വിചാരണ. മഹ്ശറില്‍ അഭിമുഖീകരിക്കേണ്ട വിചാരണ എത്ര ഭയാനകം! വാചാലമായ നാവുകള്‍ മുദ്രവെക്കപ്പെടുകയും നിശ്ശബ്ദമായ അവയവങ്ങള്‍ വാചാലമാവുകയും സഹചാരിയായി നിന്ന അവയവങ്ങള്‍ പ്രതിയോഗിയെപ്പോലെ സാക്ഷി പറയുകയും ചെയ്യുന്ന പരലോക വിചാരണ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ''അന്ന് നാമവരുടെ വായ അടച്ചു മുദ്രവെക്കും. അവരുടെ കൈകള്‍ നമ്മോട് സംസാരിക്കും. കാലുകള്‍ സാക്ഷ്യം വഹിക്കും. അവര്‍ ചെയ്തു കൊണ്ടിരുന്നത് എന്തായിരുന്നുവെന്ന്.'' (യാസീന്‍: 65)
ഉമറുല്‍ ഫാറൂഖ്(റ) വ്യക്തമാക്കുന്നു: ''കാഠിന്യമുള്ള വിചാരണക്ക് മുമ്പ് നീ സ്വയം വിചാരണ നടത്തുക. അതാണ് ഉത്തമ ഭാവിക്ക് നല്ലത്. ആത്മവിചാരണക്ക് സന്നദ്ധനല്ലെങ്കില്‍ പരലോകം ദുഃഖത്തിലും നഷ്ടത്തിലുമായിരിക്കും.'' സ്വയം വിചാരണയുടെ മഹത്വമറിഞ്ഞ ഉമര്‍ ഏകാന്തനായിരുന്ന് സ്വന്തത്തോട് പറയുന്നു: ''അല്ലാഹുവില്‍ സത്യം, ഖത്താബിന്റെ പുത്രന്‍ ഉമറേ, നീ അല്ലാഹുവിനെ സൂക്ഷിക്കുക. ഇല്ലെങ്കില്‍ അവന്‍ നിന്നെ കഠിനമായി ശിക്ഷിക്കുക തന്നെ ചെയ്യും.'' 'ഒരു മരുപ്പച്ച ആയിരുന്നെങ്കില്‍, ഒരു കല്ലായിരുന്നെങ്കില്‍, അല്ല, ഒരു പുല്‍കൊടിയെങ്കിലുമായാണ് എന്നെ നീ സൃഷ്ടിച്ചിരുന്നതെങ്കില്‍ നിന്റെ വിചാരണക്ക് ഞാന്‍ വിധേയമാകേണ്ടി വരില്ലായിരുന്നല്ലോ' എന്ന് വിലപിച്ചതും ഉമര്‍ തന്നെ.
ഒറ്റക്കിരുന്ന് കരയുന്ന ആഇശ(റ)യോട് നബി(സ) കാരണമന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ''നരകത്തെക്കുറിച്ച് ഓര്‍ത്ത് കരഞ്ഞതാണ് റസൂലേ. അന്ത്യനാളില്‍ അങ്ങ് അങ്ങയുടെ കുടുംബത്തെ ഓര്‍ക്കുമോ?'' നബി(സ) മറുപടി പറഞ്ഞു; ആഇശക്ക് ഒട്ടും പ്രതീക്ഷ നല്‍കാത്ത ഉത്തരം. ''ആഇശാ, മൂന്ന് സന്ദര്‍ഭങ്ങളില്‍ ഒരാളും മറ്റൊരാളെ ഓര്‍ക്കില്ല. നന്മ തിന്മകള്‍ തൂക്കുന്ന ത്രാസിനടുത്ത് വെച്ച് തന്റെ ത്രാസിന്റെ ഭാരം കൂടുമോ കുറയുമോ എന്ന ഭയമായിരിക്കും ഓരോരുത്തര്‍ക്കും. കര്‍മപുസ്തകങ്ങള്‍ കൊണ്ട് വരുമ്പോള്‍ വലതു കൈയിലാണോ ഇടതു കൈയിലാണോ പിന്നിലൂടെയാണോ അത് നല്‍കപ്പെടുക എന്നറിയുന്നത് വരെ. നരകത്തിനഭിമുഖമായി പാലം വെക്കുകയും അത് മുറിച്ച് കടക്കുകയും ചെയ്യുന്നത് വരെ'' (അബൂദാവൂദ്). പരലോക വിചാരണയുടെ മൂന്ന് സന്ദര്‍ഭങ്ങള്‍ പ്രവാചകന്‍ എത്ര ഗൗരവത്തിലാണ് ആഇശയെ ഓര്‍മിപ്പിച്ചത്! കരളിന്റ കഷ്ണങ്ങളെ പോലും പ്രവാചകന്‍ മറന്നു പോകുന്ന വേളകള്‍.
ലോകം കണ്ണടച്ചുറങ്ങുന്നു. താരാപഥങ്ങള്‍ മാത്രം മിഴിതുറന്നിരിക്കുന്ന അത്യപൂര്‍വ രാത്രി. അഹ്‌നഫ് ബ്‌നു ഖൈസ് ആത്മ വിചാരണ നടത്തുന്നു. മുന്നില്‍ കത്തിച്ച് വെച്ച വിളക്കിന്റെ തീ നാളങ്ങളില്‍ കൈ ചേര്‍ത്ത് വെക്കുന്നു. അസഹ്യമായ ചൂടേറ്റ് കൈ പിന്നിലേക്ക് വലിക്കുന്നു. നിസ്സാരമായ വിളക്കിന്റെ ചൂട് സഹിക്കാന്‍ കഴിയാതെ അഹ്‌നഫ് സ്വന്തത്തോട് ചോദിക്കുന്നു: ''കഴിഞ്ഞുപോയ കാലഘട്ടത്തിലെ ദിനരാത്രങ്ങളില്‍ മഹാപാതകം ചെയ്യാന്‍ എന്താണ് നിന്നെ പ്രേരിപ്പിച്ചത്?'' ഹൃദയത്തെ പൊള്ളിച്ച ആത്മവിചാരണ അഹ്‌നഫിനെ ഒരു വിശുദ്ധ വിശ്വാസിയാക്കി വിഹായസ്സിലേക്കുയര്‍ത്തുകയായിരുന്നു. 

പരിചരിച്ച് കൊണ്ട് നടന്ന അവയവങ്ങളും സൗന്ദര്യവര്‍ദ്ധക ലേപനങ്ങള്‍ പുരട്ടി ഭംഗിവരുത്തിയ നമ്മുടെ ചര്‍മ്മങ്ങളും നമ്മെ തള്ളിപ്പറയുന്ന വിചാരണാ ഘട്ടം എത്ര ഭയാനകം! 

''അവര്‍ അവിടെ എത്തിയാല്‍ അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി അവരുടെ കാതുകളും കണ്ണുകളും ചര്‍മങ്ങളും അവര്‍ക്കെതിരെ സാക്ഷ്യം വഹിക്കും. അപ്പോള്‍ അവര്‍ തൊലിയോട് ചോദിക്കും: നിങ്ങളെന്തിനാണ് ഞങ്ങള്‍ക്കെതിരെ സാക്ഷ്യം വഹിച്ചത്? അവ പറയും: സകല വസ്തുക്കള്‍ക്കും സംസാര ശേഷി നല്‍കിയ അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചു. അവനാണു ആദ്യ തവണ നിങ്ങളെ സൃഷ്ടിച്ചത്. നിങ്ങള്‍ തിരിച്ചു ചെല്ലേണ്ടതും അവങ്കലേക്കു തന്നെ.'' (ഫുസ്സ്വിലത്ത്: 20-21)

ജീവിതത്തിന്റെ ഒരു കണക്കെടുപ്പ് വിശ്വാസിക്ക് എപ്പോഴും ഗുണകരമാണ്. ഹ്രസ്വമായ ഈ ജീവിതത്തെ വിലയിരുത്തുമ്പോള്‍ കൊഴിഞ്ഞു പോയ കുറെ ദിന രാത്രങ്ങള്‍. മുന്നില്‍ എന്നും നിലക്കാവുന്ന ജീവിത ഘടികാരവും. ഈ ആത്മ വിചാരത്തോടെ ഓരോ വിശ്വാസിയുടെയും ഹൃദയത്തില്‍ ഉയരേണ്ട ഒരു ചോദ്യമുണ്ട്; ഖുര്‍ആന്‍ നമ്മോട് ചോദിക്കുന്ന ചോദ്യം: ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. നാളേക്കുവേണ്ടി താന്‍ തയ്യാറാക്കിയത് എന്തെന്ന് ഓരോ മനുഷ്യനും ആലോചിക്കട്ടെ. അല്ലാഹുവോട് ഭക്തിയുള്ളവരാവുക. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായി അറിയുന്നവനാണ് അല്ലാഹു'' (ഹശ്ര്‍:18).
ഇതെല്ലാം തിരിച്ചറിഞ്ഞിട്ടും സത്യത്തെ നിഷേധിച്ചുതള്ളി, ഭൗതിക സുഖം മാത്രം ലക്ഷ്യമാക്കി ജീവിക്കുന്ന അനേകായിരം ആളുകളിലെ ഒരുവനായി ജീവിക്കുതിനെക്കാള്‍ വലിയ ബുദ്ധിശൂന്യത വേറെയില്ല. അത്തരക്കാര്‍ക്ക് അപമാനകരമായ ജീവിതമാണ് ഇരു ലോകത്തും ഉണ്ടാവുക. അല്ലാഹു പറയുന്നത് കാണുക:
അവര്‍ക്ക് മുമ്പുള്ളവരും സത്യത്തെ നിഷേധിച്ചു കളഞ്ഞു. അപ്പോള്‍ അവര്‍ അറിയാത്ത ഭാഗത്ത്കൂടി അവര്‍ക്ക് ശിക്ഷ വന്നെത്തി. അങ്ങനെ ഐഹികജീവിതത്തില്‍ അല്ലാഹു അവര്‍ക്ക് അപമാനം ആസ്വദിപ്പിച്ചു. പരലോകശിക്ഷ തന്നെയാകുന്നു ഏറ്റവും ഗുരുതരമായത്‌. അവര്‍ അത് മനസ്സിലാക്കിയിരുന്നെങ്കില്‍! (ഖുർആൻ:39/25-26)

ഹാഫിസ് മുഹമ്മദ്‌ ഹുസൈൻ അൻസാരി തളിപ്പറമ്പ.

ബിലാൽ മസ്ജിദ് ലഖ്നൗ 

Comments

Popular Posts