പിശുക്ക് പരാജയമാണ്...
ഗ്രാമത്തിൽ ഒരു ചെറിയ പിശുക്കനുണ്ടായിരുന്നു. അദ്ദേഹത്തിന് പിശുക്കിൽ ഉപരിപഠനം വേണമെന്ന ആഗ്രഹം ഉണ്ടായി. അടുത്തുള്ള പട്ടണത്തിൽ പേരുകേട്ട ഒരു പിശകനുണ്ട് എന്നറിഞ്ഞു. വലിയ പിശുക്കനെ കണ്ട് പിശുക്കിനെ കുറിച്ച് കൂടുതൽ വിവരം പഠിക്കാൻ പുറപ്പെട്ടു. രാത്രി എട്ട് മണിക്കാണ് അവിടെ എത്തിയത് തന്റെ വരവിന്റെ ഉദ്ദേശത്തെ കുറിച്ച് വലിയ പിശുക്കനോട് പറഞ്ഞു. രണ്ടുപേരും ഒരു വിളക്കിനരികെ ഇരുപ്പായി. പാഠം തുടങ്ങി വലിയ പിശുക്കൻ പറഞ്ഞു. ഇപ്പോൾ രാത്രിയാണ് നമ്മൾ വർത്തമാനം പറയുകയുമാണ്. കേൾക്കുന്നതിന് വിളക്കിന്റെ ആവശ്യമില്ല എണ്ണ ലാഭിക്കുകയും ചെയ്യാം.ഇത്രയും പറഞ്ഞു വിളക്കണച്ചു. രണ്ടുമണിക്കൂറിൽ കൂടുതൽ വന്ന ചെറിയ പിശുക്കന് വേണ്ടി ക്ലാസെടുത്തു. ക്ലാസ് തീർന്നു കഴിഞ്ഞപ്പോൾ വലിയ പിശുക്കൻ വിളക്ക് കത്തിക്കാൻ തീപ്പെട്ടി എടുത്തു. ആശാനേ കത്തിക്കല്ലേ ഞാൻ മുണ്ടെടുത്ത് ഉടുക്കട്ടെ! അത് തേയണ്ടാ എന്ന് കരുതി ഊരി വച്ചിട്ടാണ് ക്ലാസ് കേട്ടിരുന്നത്. അത്ഭുതത്തോടെ വലിയ പിശുക്കൻ വന്ന പിശുക്കന്റെ കൈ പിടിച്ചു പറഞ്ഞു : ഇന്നുമുതൽ നീയാണ് എന്റെ ഉസ്താദ് ഇത്രയും പിശുക്ക് എനിക്കില്ല...
വ്യക്തികളെയും സമൂഹത്തെയും ബാധിക്കുന്ന ഒരു ഹൃദയ സംബന്ധമായ രോഗമാണ് പിശുക്ക്. ഇത് ഏറെ അപകടകാരിയാണ്, ദുഷിച്ച സ്വഭാവവും ചീത്ത പ്രകൃതിയുമാണ്. പ്രമാണങ്ങള്‍ ഇതിനെതിരെ താക്കീത് നല്‍കുന്നുണ്ട്.
ഒരാളുടെയും ബുദ്ധിയും ചിന്തയും ചീത്തയായി എന്ന് അംഗീകരിക്കുന്ന സ്വഭാവമാണിത്. അല്ലാഹു പറയുന്നു: ''ഏതൊരാള്‍ തന്റെ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍'' (ഹശ്ര്‍:9).
''അല്ലാഹു അവന്റെ അനുഗ്രഹത്തില്‍ നിന്ന് തങ്ങള്‍ക്കു തന്നിട്ടുള്ളതില്‍ പിശുക്ക് കാണിക്കുന്നവര്‍ അതവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുത്. അല്ല, അവര്‍ക്ക് ദോഷകരമാണത്. അവര്‍ പിശുക്ക് കാണിച്ച ധനം കൊണ്ട് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവരുടെ കഴുത്തില്‍ മാല ചാര്‍ത്തപ്പെടുന്നതാണ്'' (ആലുഇംറാന്‍:180).
''പിശുക്ക് കാണിക്കുകയും പിശുക്ക് കാണിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും തങ്ങള്‍ക്ക് അല്ലാഹു തന്റെ ഔദാര്യം കൊണ്ട് നല്‍കിയ അനുഗ്രഹം മറച്ചു വെക്കുകയും ചെയ്യുന്നവരാണവര്‍. ആ നന്ദികെട്ടവര്‍ക്ക് അപമാനകരമായ ശിക്ഷയാണ് നാം ഒരുക്കിവെച്ചിരിക്കുന്നത്'' (അന്നിസാഅ്:37).
നബി(സ്വ) പറയുന്നു:''അക്രമത്തെ നിങ്ങള്‍ സൂക്ഷിക്കണം. നിശ്ചയമായും അക്രമം അന്ത്യദിനത്തിലെ ഇരുട്ടുകളില്‍ പെട്ടതാണ്. പിശുക്കിനെ നിങ്ങള്‍ സൂക്ഷിക്കുക. കാരണം പിശുക്കാണ് നിങ്ങള്‍ക്ക് മുമ്പുള്ളവരെ നശിപ്പിച്ചത്. പരസ്പരം രക്തം ചിന്താനും പവിത്രതകള്‍ കളങ്കപ്പെടുത്താനും അവരെ പ്രേരിപ്പിച്ചത്''(മുസ്‌ലിം).
''പിശുക്കു കാണിക്കുന്നവനും ജനങ്ങള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കുന്നവനും താന്‍ ഉടമപ്പെടുത്തിയതില്‍ ചീത്ത ഇടപാട് നടത്തുന്നവനും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല''(അഹ്മദ്, തുര്‍മുദി).
പിശുക്കെന്ന രോഗം ഉള്ളതില്‍ നബി(സ്വ) നേതൃസ്ഥാനത്തു നിന്നും ഒരാളെ മാറ്റുകയും തല്‍സ്ഥാനത്ത് മറ്റൊരാളെ നിശ്ചയിക്കുകയും ചെയ്ത സംഭവമുണ്ടായിട്ടുണ്ട്: നബി(സ്വ) ചോദിച്ചു: 'ആരാണ് ബനൂസലമാ നിങ്ങളുടെ നേതാവ്?' അവര്‍ പറഞ്ഞു: 'ജദ്ദുബ്‌നുഖൈസ്. പക്ഷേ, അദ്ദേഹത്തില്‍ പിശുക്കുണ്ട്.' നബി(സ്വ) പറഞ്ഞു: 'പിശുക്കിനെക്കാള്‍ അപകടകരമായ രോഗം വേറെ ഏതാണ്? ഇനി നിങ്ങളുടെ നേതാവ് ബിശ്‌റുബ്‌നുല്‍ബര്‍റാഉബ്‌നു മഅ്മൂറാണ്'(ഹാകിം).
അബൂഹുറയ്‌റ(റ)യില്‍ നിന്നും നിവേദനം. നബി(സ്വ) പറഞ്ഞിരിക്കുന്നു: ''ഓരോ ദിവസവും നേരം പുലരുമ്പോള്‍ രണ്ട് മലക്കുകള്‍ ഇറങ്ങിവരും. അവരില്‍ ഒരാള്‍ പറയും: 'അല്ലാഹുവേ, ചെലവഴിക്കുന്നവര്‍ക്ക് വീണ്ടും കൊടുക്കേണമേ.' രണ്ടാമത്തെ മലക്ക് പറയും: 'പിടിച്ച് വെക്കുന്നവര്‍ക്ക് (പിശുക്ക് കാണിക്കുന്നവര്‍ക്ക്) നാശം കൊടുക്കേണമേ' (ബുഖാരി, മുസ്‌ലിം).
പിശുക്ക്
സമ്പത്തിനോടുള്ള അഭിനിവേഷം മനുഷ്യ സഹജമാണ്. മനുഷ്യന്‍ രാപകല്‍ അധ്വാനിച്ചുകൊണ്ടിരിക്കുന്നത് സമ്പത്ത് നേടിയെടുക്കാനും, അതുവഴി ജീവിത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുമാണ്. സമ്പത്തിന്റെ ലാഭനഷ്ടങ്ങള്‍ക്ക് അമിത പ്രാധാന്യം കല്പിക്കുന്ന മനുഷ്യന്‍, ജീവിതത്തില്‍ ലാഭമുണ്ടാക്കാനുള്ള ആസൂത്രണങ്ങള്‍ നടത്തുകയും നഷ്ടങ്ങള്‍ വരാതിരിക്കാന്‍ മുന്‍ കരുതലുകള്‍ എടുക്കുകയും ചെയ്യുന്നു. സമ്പത്ത് നേടിയെടുക്കുന്നതിന്റെ പിന്നില്‍, മനുഷ്യന്റെ അധ്വാനവും ശേഷിയും നിമിത്തമാണെങ്കിലും അത് സ്രഷ്ടാവിന്റെ ഔദാര്യവും അനുഗ്രഹവുമാണെന്ന ചിന്ത മനുഷ്യന് നഷ്ടപ്പെട്ടുപോകുന്നു. സമ്പത്ത് നേടിയെടുത്ത് അത് ആസ്വദിക്കുകയെന്നത് മാത്രം ലക്ഷ്യമാക്കുന്നയാള്‍ സമ്പത്ത് ചെലവഴിക്കാതെ തടഞ്ഞു വെക്കുകയും, അര്‍ഹര്‍ക്ക് അവകാശപ്പെട്ട വിഹിതം പോലും വിട്ടുകൊടുക്കാന്‍ വൈമനസ്യം കാണിക്കുകയും ചെയ്ത് സങ്കുചിതനായിത്തീരുന്നു. പണത്തോടുള്ള പ്രതിപത്തി കാരണത്താല്‍ ഉണ്ടായിത്തീരുന്ന പിശുക്ക് എന്ന ദുര്‍ഗുണം വിശ്വാസികളുടെ ജീവിതത്തില്‍ നിന്ന് മാറ്റി നിറുത്തണമെന്ന് പറയുന്നത് അതിനാലാണ്. ഈ ദുര്‍ഗുണമാകട്ടെ മനുഷ്യന്റെ സ്ഥായിയായ ഭാവങ്ങളിലൊന്നാണെന്ന് ഖുര്‍ആന്‍ അടിവരയിടുന്നു.
'പറയുക, എന്റെ നാഥന്റെ അനുഗ്രഹങ്ങളുടെ ഭണ്ഡാരം നിങ്ങളാണ് നിയന്ത്രിച്ചുകൊണ്ടിരിക്കുന്നതെങ്കില്‍ ചെലവായിത്തീരുമെന്ന ഭയം കാരണം അത് നിങ്ങള്‍ തടഞ്ഞുവെക്കുമായിരുന്നു. മനുഷ്യന്‍ വളരെ പിശുക്കന്‍ തന്നെ(17:100). പിശുക്ക് എന്ന ദുസ്വഭാവം കൊണ്ട് ഇഹത്തിലും പരത്തിലും പരാജയവും പതനവും മാത്രമാണ് ഉണ്ടായിത്തീരുന്നത്. കാരണം അത് അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ നിഷേധിക്കലും സഹജീവികളോടുള്ള ബാധ്യതകള്‍ വിസ്മരിക്കലുമാണ്. അല്ലാഹു പറയുന്നു. 'അല്ലാഹു അവന്റെ ഔദാര്യത്തില്‍ നിന്ന് തങ്ങള്‍ക്ക് നല്‍കിയതില്‍ ലുബ്ധത കാണിക്കുന്നവര്‍, അവര്‍ക്കതു ഗുണകരമാണെന്ന് വിചാരിക്കുകയേ അരുത്. പ്രത്യുത അതവര്‍ക്ക് ദോഷമാണ്. ഏതൊരു സമ്പത്തില്‍ അവര്‍ ലുബ്ധത കാണിച്ചുവോ അത് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവര്‍ക്ക് മാലയായി അണിയിക്കപ്പെടും. ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരവകാശം അല്ലാഹുവിനാണ് (3:180).
മനുഷ്യ മനസ്സിന്റെ മ്ലേഛ വികാരങ്ങളിലൊന്നായ പിശുക്ക്, വ്യക്തിക്കും സമൂഹത്തിനും ദോഷം മാത്രമേ വരുത്തി വെക്കുകയുള്ളൂ. സ്വന്തം ആവശ്യങ്ങള്‍ക്കു പോലും സമ്പത്ത് ചെലവഴിക്കാന്‍ മടികാണിക്കുന്ന ലുബ്ധന്‍, സമൂഹ നന്മയ്ക്ക് ഉപകാരപ്പെടുകയും അര്‍ഹരായവരുടെ ആവശ്യങ്ങള്‍ക്ക് നിവര്‍ത്തി ഉണ്ടാക്കിക്കൊടുക്കാനായി സമര്‍പ്പിക്കേണ്ട വിനിയോഗങ്ങളില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുന്നു. അതേ സമയം സമൂഹദ്രോഹപരമായ നീക്കങ്ങള്‍ ലുബ്ധന്റെ സങ്കുചിത മനസ്സ് കൊണ്ടുണ്ടായിത്തീരുന്നു. പിശുക്കി മാറ്റിവെക്കുന്ന സമ്പത്ത് തനിക്ക് ഗുണകരമാകുമെന്ന മിഥ്യാധാരണയുടെ അപകടകരമായ ഫലം വിദൂരമല്ലാത്ത ഭാവിയില്‍ ഇവിടെ വെച്ച് തന്നെ അനുഭവിക്കേണ്ടിവരുന്നു.
പരിശുദ്ധ ഖുര്‍ആനില്‍ വിവരിക്കപ്പെട്ട തോട്ടക്കാരന്റെ കഥ, പിശുക്കന്‍മാര്‍ക്ക് നേരിട്ട ദയനീയ പരിണതിയുടെ വ്യക്തമായ ചിത്രം നമ്മുടെ മുമ്പില്‍ വരച്ചിടുന്നു. ധാരാളം സമ്പത്തിനുടമയായ ഒരു തോട്ടക്കാരന്‍. അത്യുദാരനായ അദ്ദേഹത്തിന്റെ തോട്ടത്തിലെ വിളവെടുപ്പ് ദിവസം പരിസരവാസികളായ സാധുക്കള്‍ക്കെല്ലാം ആഘോഷമായിരുന്നു. അവരോടുളള അലിവു കാരണം പാകമായ പഴങ്ങളെല്ലാം അവര്‍ക്ക് നല്‍കുമായിരുന്നു. ഓരോ വര്‍ഷം തോട്ടത്തിലെ കൃഷി അഭിവൃദ്ധിപ്പെട്ടു കൊണ്ടേയിരുന്നു. തോട്ടക്കാരന്റെ മരണശേഷം അദ്ദേഹത്തിന്റെ മക്കളാണ് അതിന്റെ അവകാശികളായിത്തീര്‍ന്നത്. വിളവെടുപ്പിനു സമയമായപ്പോള്‍, അവര്‍ അത് പാവങ്ങള്‍ക്ക് നല്‍കാതിരിക്കാനുള്ള വഴികളാണ് ആലോചിച്ചത്. വിഢിയായ പിതാവ് സ്വത്തെല്ലാം പാവങ്ങള്‍ക്ക് തിന്നാനായി വിട്ടു കൊടുത്തത് പോലെ നാമും ചെയ്താല്‍ അത് നമ്മെ കൂടുതല്‍ പാപ്പരാക്കുകയേ ഉള്ളൂ എന്ന് ചിന്തിച്ച അവര്‍, ഈ തോട്ടത്തിന്റെ ഫലങ്ങള്‍ പാകമാവുന്നത് കാത്തിരിക്കുന്ന പാവങ്ങളെ വിവരമറിയിക്കാതെ പഴമൊക്കെ പറിച്ചെടുക്കാമെന്ന് തീരുമാനിച്ചു. ദൈവഭക്തനായ ഒരാള്‍ വിയോജിപ്പ് പറഞ്ഞെങ്കിലും ബാക്കിയുള്ളവര്‍ അത് അംഗീകരിച്ചില്ല. രാത്രിയുടെ അന്ത്യയാമങ്ങളില്‍ ആരുമറിയാതെ, നിശ്ശബ്ദരായി തോട്ടത്തിലേക്ക് പുറപ്പെട്ടു. പക്ഷേ അപ്പോഴേക്കും അല്ലാഹു തന്റെ തീരുമാനം നടപ്പാക്കിക്കഴിഞ്ഞിരുന്നു. നേരം പുലര്‍ന്നു കഴിഞ്ഞപ്പോഴേക്ക്, അതിലെ ഫലങ്ങളൊക്കെയും മുറിച്ചു കളഞ്ഞ നിലയിലായി കഴിഞ്ഞിരുന്നു. തോട്ടം കണ്ട് വിലപിക്കാന്‍ തുടങ്ങിയ അവര്‍ പറഞ്ഞു. 'നാം വഴിതെറ്റിയിരിക്കുന്നു. അല്ല, നാം എല്ലാം നഷ്ടപ്പെട്ടവരായിരിക്കുന്നു (68:27).
ആര്‍ത്തി മൂത്ത മനസ്സില്‍ നിന്ന് രൂപം കൊള്ളുന്ന ലുബ്ധ്, സ്‌നേഹവാത്സ്യങ്ങളെ ഇല്ലാതാക്കി ബന്ധ വിഛേദത്തിന് വഴിവെക്കുന്നുവെന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്: നബി(സ്വ)പറഞ്ഞു: ''നിങ്ങള്‍ പിശുക്കിനെ സൂക്ഷിക്കുവിന്‍, നിങ്ങള്‍ക്ക് മുമ്പുള്ള സമുദായങ്ങള്‍ നശിച്ചത് പിശുക്ക് കൊണ്ടാണ്. കുടുംബബന്ധം മുറിക്കുവാന്‍ അത് അവരോട് കല്പിച്ചു. അപ്പോള്‍ അവര്‍ അതു മുറിച്ചു'' (അബുദാവൂദ്).
സത്യവിശ്വാസിയുടെ ഉന്നത സംസ്‌കാരവുമായി ഒരുവിധേനയും യോജിച്ചു പോകാത്ത പിശുക്ക് എന്ന ദുര്‍ഗുണമുള്ളവര്‍ നിന്ദ്യമായ പരലോകശിക്ഷക്ക് വിധേയരാകുന്നു.
എന്നാല്‍ കൊടുക്കാനുള്ള മനസ്സ് സമൂഹത്തില്‍ വലിയ നിലയില്‍ നന്മകള്‍ക്കും സ്‌നേഹബന്ധങ്ങള്‍ക്കും കാരണമായിത്തീരും. മനുഷ്യത്വത്തിന്റെ പൂര്‍ണതയും ബുദ്ധിയുടെ പക്വതയും ഉന്നതമായ പ്രകൃതിയുമാണ് ഈ സ്വഭാവം.
മുസ്‌ലിം സമൂഹം ഒരൊറ്റ ശരീരം പോലെയാണ്. പരസ്പരം കരുണയും സ്‌നേഹവും കാണിക്കുന്നവരായിരിക്കണം ഓരോരുത്തരും. മറ്റൊരുത്തന്റെ വേദന സ്വന്തം വേദനയായി തോന്നണം. സന്തോഷത്തിലും സന്താപത്തിലും പരസ്പരം പങ്കുചേര്‍ന്ന് ദാനമനസ്‌കതയുടെ പ്രകടരൂപങ്ങളായി മുസ്‌ലിം സമൂഹം മാറണം. പിശുക്കനില്‍ കാണാന്‍ കഴിയാത്ത സ്വഭാവഗുണങ്ങളാണ് ഇതെല്ലാം. തന്റെ ചുറ്റുമുള്ളവരെക്കുറിച്ച് അവന് ഒരു ബോധവുമില്ല.
ജനങ്ങള്‍ക്ക് നന്മയും ഗുണവും ലഭിക്കണമെന്ന അല്ലാഹുവിന്റെ ഉദ്ദേശത്തിന് എതിര് പ്രവര്‍ത്തിക്കുന്നവനും ചിന്തിക്കുന്നവനുമാണ് പിശുക്കന്‍. ധനികന്റെ സ്വത്തില്‍ ദരിദ്രന് അവകാശം നിശ്ചയിച്ചതുതന്നെ അവന്‍ കൊടുക്കണം എന്നുള്ളതു കൊണ്ടാണ്. തന്റെ പിശുക്ക് കാരണം ഇതു വല്ലവനും തടഞ്ഞുവെച്ചാല്‍ അവന്‍ അക്രമിയും അതിരുകവിഞ്ഞവനുമാണ്.
കയ്യില്‍ അധികമുള്ളതു കൊണ്ട് മറ്റുള്ളവരോട് സ്‌നേഹം കാണിക്കല്‍ ഇസ്‌ലാം പ്രോത്സാഹനം നല്‍കിയ കാര്യമാണ്. തന്റെ കയ്യില്‍ തന്റെ ആവശ്യം കഴിഞ്ഞ് എന്തുണ്ടെങ്കിലും കൊടുക്കാനാണ് നബി(സ്വ) കല്‍പിച്ചിട്ടുള്ളത്.
അല്ലാഹു നബി(സ്വ)യുടെ അനുയായികളെ പുകഴ്ത്തിപ്പറയുന്നത് കാണുക: ''അവരുടെ (മുഹാജിറുകളുടെ) വരവിനു മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെച്ചവര്‍ക്കും (അന്‍സ്വാറുകള്‍ക്ക്). തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞു വന്നവരെ അവര്‍ സ്‌നേഹിക്കുന്നു. അവര്‍ക്ക് (മുഹാജിറുകള്‍ക്ക്) നല്‍കപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളില്‍ ഒരു ആവശ്യവും അവര്‍ (അന്‍സ്വാറുകള്‍) കണ്ടെത്തുന്നുമില്ല. തങ്ങള്‍ക്ക് ദാരിദ്ര്യമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും'' (അല്‍ഹശ്ര്‍:9).
തന്റെ സമ്പത്തില്‍ നിന്നും മറ്റുള്ളവരുടെ അവകാശങ്ങളായി നിര്‍ബന്ധമായോ ഐഛികമായോ കടമയായോ നല്‍കേണ്ടത് നല്‍കാതിരിക്കലാണ് പിശുക്ക്. സകാത്, കുടുംബത്തിന്റെ ചെലവ്, ജനങ്ങളുടെ അവകാശങ്ങള്‍, അത്യാവശ്യക്കാരനെ സഹായിക്കല്‍, അയല്‍വാസികളെ പരിഗണിക്കല്‍ തുടങ്ങിയവയെ ഒരുമുസ്‌ലിമിന്റെ ബാധ്യതകളാണ്. ഇത്തരം കാര്യങ്ങളിലൊന്നും ഒരിക്കലും പിശുക്ക് കടന്നുവരാന്‍ പാടില്ല. ചിലര്‍ ചെലവഴിക്കും; എന്നാല്‍ വെറുപ്പോടെയും ഇഷ്ടമില്ലാതെയുമായിരിക്കുമത്. വളരെ മോശമായ ഒരു കാര്യമാണിത്. കപടവിശ്വാസിയുടെ സ്വഭാവമായിക്കൊണ്ടാണ് അല്ലാഹു അതിനെ പരിചയപ്പെടുത്തുന്നത്.
''അവര്‍ അല്ലാഹുവിലും അവന്റെ ദൂതനിലും അവിശ്വസിച്ചിരിക്കുന്നു എന്നതും, മടിയന്‍മാരായിക്കൊണ്ടല്ലാതെ അവര്‍ നമസ്‌കാരത്തിന് ചെല്ലുകയില്ല എന്നതും, വെറുപ്പുള്ളവരായിക്കൊണ്ടല്ലാതെ അവര്‍ ചെലവഴിക്കുകയില്ല എന്നതും മാത്രമാണ് അവരുടെ പക്കല്‍ നിന്ന് അവരുടെ ദാനങ്ങള്‍ സ്വീകരിക്കപ്പെടുന്നതിന് തടസ്സമായിട്ടുള്ളത്''(അത്തൗബ:54).
നല്ല മനസ്സോടെയും സ്രഷ്ടാവിന്റെ പ്രതിഫലം ആഗ്രഹിച്ചും വേണം ചെലവഴിക്കാന്‍. ചെലവഴിക്കുന്നത് നഷ്ടത്തിന് ഹേതുവാകുമോ എന്ന് ഭയപ്പെടുന്നവരും ഉണ്ട്: ''തങ്ങള്‍ (ദാനമായി) ചെലവഴിക്കുന്നത് ഒരു ധനനഷ്ടമായി ഗണിക്കുകയും നിങ്ങള്‍ക്ക് കാലക്കേടുകള്‍ വരുന്നത് കാത്തിരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം അഅ്‌റാബികളുടെ കൂട്ടത്തിലുണ്ട്...'' (അത്തൗബ:98).
ഇതൊക്കെ പിശുക്കിന്റെ വ്യത്യസ്ത ഭാവങ്ങളാണ്. അല്ലാഹു തന്റെ ഇഷ്ട ദാസന്മാരെ പരിചയപ്പെടുത്തുന്നത് കാണുക: ''ചെലവു ചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ, പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍'' (അല്‍ഫുര്‍ക്വാന്‍:67).
നബി(സ്വ) പിശുക്കില്‍ നിന്ന് രക്ഷതേടിക്കൊണ്ട് അല്ലാഹുവോട് പ്രാര്‍ഥിക്കാറുണ്ടായിരുന്നു: ''അല്ലാഹു വേ, പിശുക്കില്‍ നിന്നും ഭീരുത്വത്തില്‍ നിന്നും പ്രായാധിക്യത്തില്‍ നിന്നും നിന്നോട് ഞാന്‍ ശരണം തേടുന്നു''(ബുഖാരി).
മറ്റുള്ളവര്‍ക്ക് വേണ്ടി ചെലവഴിക്കുന്നതിന് ഇസ്‌ലാം നല്‍കിയ പ്രോത്സാഹനവും പ്രാധാന്യവും മനസ്സിലാക്കിയാല്‍ തന്നെ പിശുക്കിന്റെ നിന്ദ്യത എത്ര ത്തോളമാണെന്ന് ബോധ്യപ്പെടും: ''രാത്രിയും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്. അവര്‍ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല'' (അല്‍ബക്വറ:274)
ഹാഫിസ് ഹുസൈൻ അൻസാരി.
തളിപ്പറമ്പ
Comments
Post a Comment