ക്ഷമയുടെ നിസ്വാര്‍ഥ മാതൃകകള്‍ തീര്‍ക്കുക...

ഒരിക്കല്‍ ഒരു സൂഫിഗുരുവിനോട് ഒരാള്‍ ചോദിച്ചു: ഈ ക്ഷമയുടെ അർഥമെന്താണ്, അല്ലെങ്കില്‍ ക്ഷമിക്കേണ്ടത് എങ്ങനെയാണ്? അപ്പോള്‍ ഗുരു പറഞ്ഞത് ഇങ്ങനെയാണ്, ‘ഒരു പൂവിനെ ഞെരിച്ചമര്‍ത്തുമ്പോഴും അത് തിരിച്ചു നല്‍കുന്ന സുഗന്ധമാണ് ക്ഷമ’.

ദുരന്തമുഖങ്ങളില്‍ ക്ഷമ (സ്വബ്ര്‍) അതിന്റെ പേര് പോലെ കയ്പുറ്റത്, അതിന്റെ പരിണതിയോ തേന്‍ പോലെ മധുരതരം' എന്നൊരു അറബിക്കവി പാടിയിട്ടുണ്ട്. ഞാനീ കവിതാശകലത്തെക്കുറിച്ച് വളരെ നേരം ആലോചിച്ചിരുന്നിട്ടുണ്ട്. ഏതൊരു പ്രയാസകരമായ സന്ദര്‍ഭം വരുമ്പോഴും ക്ഷമ കൈകൊള്ളുക എന്നത് കയ്പു നിറഞ്ഞ അനുഭവം തന്നെയായിരിക്കും. മനസ്സിനത് ഉള്‍ക്കൊള്ളാനേ കഴിഞ്ഞിട്ടുണ്ടാവില്ല. പക്ഷേ, അന്ന് ക്ഷമിച്ചതിന്റെ ഫലമായി ഉണ്ടായിത്തീര്‍ന്നിട്ടുള്ള നന്മകള്‍ ആലോചിക്കുമ്പോഴാണ് അതെത്രമാത്രം മധുരതരമായിത്തീര്‍ന്നു എന്ന് നമുക്ക് അനുഭവപ്പെടുക. പുല്ലിനെയും റോസാപ്പൂവിനെയും താരതമ്യം ചെയ്തുകൊണ്ട് ഒരു ഇസ്‌ലാമിക പ്രബോധകന്‍ എഴുതിയത് ഓര്‍ക്കുകയാണ്: ''എത്ര കൂര്‍ത്ത് മൂര്‍ത്ത മുള്ളുകള്‍ക്കിടയിലാണ് ഒരു റോസാപ്പൂ വളരുന്നത്, ആ മുള്ളുകളുടെ കുത്തേറ്റ് അതെത്ര തവണ വേദനിച്ചിരിക്കും. അതൊക്കെ ക്ഷമിച്ചതിന്റെ ഫലമായി അതൊടുവില്‍ എത്തിച്ചേരുന്നതെവിടെയെന്ന് നോക്കൂ. നേതാക്കന്മാരുടെയും പ്രമുഖരുടെയും സദസ്സുകളില്‍! പ്രൗഢിയുടെയും സൗന്ദര്യത്തിന്റെയും ചിഹ്നമായിത്തീരുകയാണ്.

ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പ്രയാസങ്ങളെയും പ്രതിസന്ധികളെയും ആക്ഷേപങ്ങളെയും വിമര്‍ശങ്ങളെയും അക്രമ മര്‍ദനങ്ങളെയും പരിഹാസങ്ങളെയും പീഡനങ്ങളെയുമെല്ലാം സഹനത്തോടെ നേരിടുന്നതിനെയാണ് ക്ഷമ എന്നു പറയുന്നത്. സത്യവിശ്വാസിയുടെ ജീവിതത്തില്‍ മുഴുക്കെ പ്രകടമാവേണ്ട സ്വഭാവ ഗുണമാണ് ക്ഷമ. ആപത്ത് ബാധിക്കുമ്പോഴും അനിഷ്ടകരമായ സംഭവങ്ങളുണ്ടാവുമ്പോഴും വിശ്വാസ ദൃഢത കൊണ്ട് സഹനമവലംബിക്കുന്ന ക്ഷമാശീലര്‍ക്ക് കണക്കറ്റ പ്രതിഫലമാണ് അല്ലാഹു വാഗ്ദാനം ചെയ്യുന്നത്.

വിശുദ്ധ ഖുർആൻ ക്ഷമയുടെ മഹത്ത്വത്തെ പുകഴ്ത്തി ഒട്ടേറെ സ്ഥലങ്ങളിൽ വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നു. ബഖറ സൂറയിൽ പറയുന്നതിങ്ങനെയാണ്: 'സത്യവിശ്വാസികളെ, നിങ്ങൾ ക്ഷമയും നിസ്കാരവും കൈമുതലാക്കി അള്ളാഹുവിനോട് സഹായം തേടുക. തീർച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അള്ളാഹു.' മറ്റൊരു സൂറയിൽ അള്ളാഹു പഠിപ്പിക്കുന്നു: 'സത്യവിശ്വാസികളേ, നിങ്ങൾ ക്ഷമിക്കുകയും ക്ഷമയിൽ മികവ് കാണിക്കുകയും ചെയ്യുക. നിങ്ങൾ അള്ളാഹുവെ സൂക്ഷിച്ച് ജീവിക്കുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം.'
ക്ഷമ പാലിക്കുകയും ക്ഷമ പാലിക്കാന്‍ പരസ്പരമാവശ്യപ്പെടുകയും ചെയ്യുന്നവര്‍ മാത്രമാണ് വിജയം വരിക്കുന്നതെന്ന് ഖുര്‍ആന്‍ വ്യക്തമാകുന്നു. 'കാലം സാക്ഷി! തീര്‍ച്ചയായും മനുഷ്യരെല്ലാം നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സത്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരം ഉപദേശിച്ചവരുമൊഴികെ' (103.1-3).

നബിയുടെ പ്രധാനപ്പെട്ട വിശേഷണമായിരുന്നു ക്ഷമാശീലം. അവിടത്തെ നാമങ്ങളിൽ ഒന്നാണ് 'സ്വാബിർ-ക്ഷമാശീലൻ' എന്നത്. ഖുർആനും ഹദീസും വളരെ പ്രാധാന്യത്തോടെയാണ് ക്ഷമയെപ്പറ്റി ഉണർത്തുന്നത്.
സ്വര്‍ഗമാണ് ക്ഷമയുടെ പ്രതിഫലം. പരിശുദ്ധ ക്വുര്‍ആനിലൂടെ അല്ലാഹു പറയുന്നു: ‘നിങ്ങള്‍ ക്ഷമ കൈകൊണ്ടതിനാല്‍ നിങ്ങള്‍ക്ക് സമാധാനം’. ശരീരത്തിനിഷ്ടമായ കാര്യങ്ങള്‍ കൊണ്ടാണ് സ്വര്‍ഗം വലയം ചെയ്തിരിക്കുന്നത്. അതായത് ശരീരേച്ഛകളോട് പൊരുതി ക്ഷമയോടെ ജീവിച്ചാല്‍ മാത്രമേ സ്വര്‍ഗപ്രവേശം സാധ്യമാകൂ. പരീക്ഷണങ്ങള്‍ തുടര്‍ച്ചയായി വന്നു കൊണ്ടിരിക്കുമ്പോഴും, വിപത്തുകള്‍ ആവരണം ചെയ്യുമ്പോഴുമെല്ലാം സത്യവിശ്വാസിയുടെ പരിചയാണ് ക്ഷമ. തനിക്ക് നേരിടുന്ന പ്രയാസങ്ങളില്‍ ക്ഷമിക്കുകയെന്നത് ഒരു വിശ്വാസിയുടെ അടയാളത്തില്‍ പെട്ടതാണ്. എല്ലാ പ്രവാചകന്‍മാരും തന്റെ പ്രബോധനപാതയില്‍ ക്ഷമയാകുന്ന മാധുര്യം അനുഭവിച്ചവരാണ്. ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ ക്ഷമിക്കുകയും, അവര്‍ക്ക് വേണ്ടി ദുആ ചെയ്യുകയും ചെയ്തു. പ്രവാചകന്‍ (സ) ത്വാഇഫിലെത്തിയപ്പോള്‍ അവിടത്തെ ജനത പ്രവാചകനു നേരെ തൊടുത്തുവിട്ട അതിക്രമങ്ങള്‍ എത്രയായിരുന്നുവെന്ന് ചരിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കും. ഈ ത്വാഇഫുകാരെ ഈ രണ്ട് മലകള്‍ക്കിടയില്‍ വെച്ച് ശിക്ഷിക്കട്ടെയെന്ന മലക്കിന്റെ ചോദ്യത്തിന് അവരുടെ ജനതയില്‍ നിന്നും അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന ഒരു സമൂഹമുണ്ടാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ പ്രവാചകന്റെ (സ) വിട്ടുവീഴ്ച്ചാ മനോഭാവം എത്രമാത്രമായിരുന്നുവെന്ന് വിശ്വാസികളെന്ന നിലയില്‍ നാം ഓരോരുത്തരും മനസ്സിലാക്കുക.

വര്‍ഷങ്ങളായി ഒരു കുഞ്ഞിനുവേണ്ടി ആഗ്രഹിക്കുകയും, വാര്‍ദ്ധക്യത്തില്‍ അല്ലാഹു ഇബ്‌റാഹീം നബി(അ)ക്ക് ഇസ്മാഈലിനെ നല്‍കുകയും ചെയ്തു. തന്റെ കരളിന്റെ കഷ്ണമായ ആ പൊന്നുമോനെ നീ അറുക്കണമെന്ന അല്ലാഹുവിന്റെ കല്‍പനക്ക് മുമ്പില്‍ പതറാതെ, ക്ഷമയോടെ അത് നടപ്പാക്കാന്‍ ഒരുങ്ങിയ ഉത്തമനായ പിതാവിന്റെയും, ബാപ്പയുടെ ഉത്തരവിനു മുമ്പില്‍ ക്ഷമയോടെ തന്റെ കഴുത്ത് നീട്ടിക്കൊടുത്ത ഇസ്മാഈലെന്ന അനുസരണശീലനായ ഒരു മകന്റെയും ജീവിതം നമുക്ക് മുമ്പ് കടന്നു പോയിട്ടുണ്ട്. ഈ പ്രവാചകന്‍മാരുടെ ജീവിതം നമുക്ക് ഉണര്‍ത്തു പാട്ടാണ്. 950 വര്‍ഷക്കാലം അല്ലാഹുവിലേക്ക് ക്ഷണിച്ചുകൊണ്ട് ജീവിതം കഴിച്ചുകൂട്ടിയ നൂഹ് നബി(അ)ന്റെ ചരിത്രം ക്വുര്‍ആന്‍ നമുക്ക് മുമ്പില്‍ വരച്ചുകാട്ടുന്നുണ്ട്. വളരെ കുറച്ചു പേര്‍ മാത്രം വിശ്വസിച്ചപ്പോഴും പ്രബോധനമാര്‍ഗത്തില്‍ ക്ഷമയവലംബിച്ചുകൊണ്ട് മുന്നോട്ട് ഗമിച്ചു ആ പ്രവാചകന്‍. പ്രബോധനമാര്‍ഗത്തിലേക്ക് പ്രവേശിക്കുമ്പോള്‍ എപ്പോഴെങ്കിലുമൊക്കെയുണ്ടാകുന്ന ചെറിയ-ചെറിയ പ്രശ്‌നങ്ങള്‍ക്കു മുമ്പില്‍ പതറാതെ ക്ഷമയോടെ മുന്നേറുവാന്‍ നമുക്ക് സാധിക്കണം, സ്വര്‍ഗമായിരിക്കട്ടെ നമ്മുടെ ലക്ഷ്യം. രോഗങ്ങളാല്‍ കഷ്ടപ്പെട്ട പ്രവാചകനായിരുന്നു അയ്യൂബ് നബി (അ). പക്ഷെ ആ രോഗം കാരണം അദ്ദേഹം നിരാശനായില്ല. സൂറ. സ്വാദിലൂടെ അല്ലാഹു പറയുന്നു: ‘തീര്‍ച്ചയായും അയ്യൂബ് നബിയെ ക്ഷമാശീലനായി കണ്ടു, വളരെ നല്ല അടിമ’. കൃഷിയിടങ്ങളും കന്നുകാലികളും തോട്ടങ്ങളും എണ്ണമറ്റ സ്വത്തുക്കളുമുണ്ടായിട്ടും, റബ്ബിന്റെ പരീക്ഷണത്താല്‍ അതൊക്കെ നഷ്ടപ്പെട്ടപ്പോഴും അവയൊക്കെ അദ്ദേഹം ക്ഷമിക്കുകയാണുണ്ടായത്.

ഒരു വിശ്വാസിക്ക് ബാധിക്കുന്ന ഏതൊരു രോഗവും ക്ഷമയോടെ തരണം ചെയ്താല്‍ ഒരുപാട് നന്മകള്‍ അതിലൂടെ അവന് നേടിയെയുക്കാം. സുഹൈബി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു.’ഒരു വിശ്വാസിയുടെ കാര്യം അതിശയം തന്നെ. അവന്റെ എല്ലാ കാര്യങ്ങളും അവന് ഗുണമായിരിക്കും. ഒരു വിശ്വാസിക്കല്ലാതെ മറ്റൊരാള്‍ക്കുമതുണ്ടാവില്ല. അവന് സന്തോഷമായത് ലഭിച്ചാല്‍ അവന്‍ നന്ദി കാണിക്കും. അപ്പോള്‍ അതവന് നന്മയാകും. അവന് ദോഷകരമായത് എന്തെങ്കിലും സംഭവിച്ചാല്‍ അവന്‍ ക്ഷമിക്കും. അപ്പോള്‍ അതും അവന് നന്മയായിത്തീരും (മുസ്‌ലിം). ഒരു മുസ്‌ലിമിന് ക്ഷീണമോ ദുഃഖമോ ബാധിച്ചാല്‍ പോലും അതിനവന് പ്രതിഫലമുണ്ട്, പക്ഷെ അതൊക്കെ ബാധിക്കുമ്പോള്‍ ക്ഷമയോടെ റബ്ബിനോട് ദുആ ചെയ്യുക. സൂറ. ആലുഇംറാനിലൂടെ അല്ലാഹു പറയുന്നു: ‘ഹേ വിശ്വസിച്ചവരെ, നിങ്ങള്‍ ക്ഷമിക്കുകയും ക്ഷമയില്‍ മികവ് കാണിക്കുകയും, പ്രതിരോധസന്നദ്ധരായിരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവോട് ഭയഭക്തിയുള്ളവരായിരിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.’

 മനുഷ്യന്റെ സാധാരണമായ സ്വഭാവംവെച്ച് മികച്ച ക്ഷമാശീലനാവുക സാഹസമുള്ള കാര്യമാണ്. ക്ഷമയുണ്ടെങ്കിലേ സമാധാനം ഉണ്ടാവൂ. വീട്ടിലും കുടുംബത്തിലും സമൂഹത്തിലും ഭരണകൂടങ്ങളുടെ വിവിധ തലങ്ങളിലുള്ള ഇടപാടുകളിലും എല്ലാം ഏറ്റവും അനിവാര്യമായ ഗുണമാണ് ക്ഷമ. അതില്ലെങ്കിൽ, പെട്ടെന്ന് പ്രകോപനങ്ങളുണ്ടാകും. മനുഷ്യരുടെ ഹൃദയങ്ങൾ തമ്മിലകലും. സംഘട്ടങ്ങളും സംഘർഷങ്ങളും ഉണ്ടാകും.

അക്രമങ്ങളും കൊലപാതകങ്ങളും ദിനേനയെന്നോണം വർധിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനുള്ള പ്രധാന കാരണം മനുഷ്യ മനസ്സിൽ നിന്ന് ക്ഷമ നഷ്ട്ടപ്പെട്ടു എന്നതാണ്.
മാനസികമായ എന്തെങ്കിലും പ്രയാസങ്ങള്‍ ബാധിച്ചാല്‍ അതിലൂടെ ജീവിത നൈരാശ്യത്തിലേക്കും ആത്മഹത്യയിലേക്കും ആപതിക്കുകയാണ് ചിലര്‍. പെട്ടെന്നുണ്ടാകുന്ന കോപത്തിന്റെ പേരില്‍ എത്രയെത്ര പിഞ്ചുമക്കളെയാണ് സ്വന്തം മാതാപിതാക്കള്‍ കൊന്നൊടുക്കുന്നത്, എത്രയെത്ര ശരീരങ്ങളാണ് വെട്ടി നുറുക്കപ്പെടുന്നത്, എത്രയെത്ര കൗമാരങ്ങളാണ് നാശത്തിലേക്ക് തെന്നി വീഴുന്നത്.

 മനുഷ്യനിലെ ക്ഷമ നഷ്ട്ടപ്പെടുമ്പോഴാണ് അവന്റെ മനസ്സ് അസ്വസ്ഥപ്പെട്ട് തുടങ്ങുന്നത്. സ്വയം നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോഴാണ് മനുഷ്യർക്കിടയിൽ പ്രശ്നങ്ങളും തർക്കങ്ങളും രൂപപ്പെടുന്നത്. ഒരു പക്ഷെ ഒരോരുത്തരും വ്യത്യസ്ത സ്വഭാവക്കാരാകാം. അവർക്കിടയിൽ സ്വാഭാവികമായും ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്യും . ഈ പ്രശ്നങ്ങളെ മനസ്സിൽ കെട്ടിവെച്ച് സാഹചര്യം വരുമ്പോൾ കൂട്ടുകാരനോട് പകരം ചോദിക്കണമെന്ന് കരുതി ദേശ്യവും നീരസവും നിറച്ച ജീവിതം ഒരിക്കലും സന്തോഷകരമായിരിക്കില്ല.


 മറ്റുള്ളവരോടുള്ള പകയും വിദ്വേഷവും മാറ്റി വെച്ച്, നമ്മെ മുറിപ്പെടുത്തുന്നവരോട് തിരിച്ചു ക്ഷമിക്കാന്‍ കഴിയുമ്പോഴാണ് നാം ഉന്നത സ്വഭാവത്തിനുടമയായിത്തീരുന്നത്.
പരസ്പരം ക്ഷമിച്ചും സഹിച്ചും മുന്നേറുമ്പോഴാണ് നല്ല കുടുംബത്തെയും കൂട്ടുക്കാരെയും നാടിനെയും നമുക്ക് സൃഷ്ടിക്കാനാവൂ, ക്ഷമയിലെ ഇസ്ലാമിക കാഴ്ച്ചപ്പാടുകളും ശാസ്ത്രീയ വീക്ഷണങ്ങളും മനുഷ്യ ജീവിതത്തിലെ ക്ഷമയുടെ പ്രാധാന്യത്തെ ബോധ്യപ്പെടുത്തുന്നുണ്ട്.തികച്ചും നൈമിഷകമായ ഐഹികജീവതത്തില്‍ നമുക്കുണ്ടാകുന്ന പരീക്ഷണങ്ങളും കഷ്ടപ്പാടുകളും രോഗങ്ങളും നമ്മുടെ റബ്ബില്‍നിന്നുമുള്ളതാണെന്ന് മനസിലാക്കുവാനും, അല്ലാഹു നല്‍കുന്ന ഈ പ്രയാസങ്ങള്‍ അവന്റെ വെറുപ്പിന്റെ ഭാഗമല്ല, മറിച്ച് അവന്‍ നമ്മെ ഇഷ്ടപ്പെടുന്നത്‌കൊണ്ടാണെന്ന് തിരിച്ചറിയുകയും ചെയ്യുമ്പോഴാണ് വിശ്വാസത്തിന്റെ മാധുര്യം നാം അനുഭവിക്കുന്നത്. ക്ഷമാലുക്കളെയും , ത്യാഗികളെയും അല്ലാഹു തിരിച്ചറിയുന്നുണ്ട്. അല്ലാഹു പറയുന്നു. ‘നിങ്ങളുടെ കൂട്ടത്തില്‍ സമരം ചെയ്യുന്നവരെയും ക്ഷമ കൈകൊള്ളുന്നവരെയും നാം തിരിച്ചറിയുകയും നിങ്ങളുടെ വര്‍ത്തമാനങ്ങള്‍ നാം പരിശോധിച്ച് നോക്കുകയും ചെയ്യുന്നത് വരെയും നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും.’ പടച്ച റബ്ബിന്റെ എല്ലാ പരീക്ഷണങ്ങളെയും ക്ഷമിക്കുവാനും, അതുമൂലം ഉന്നതമായ സ്വര്‍ഗത്തില്‍ എത്തിപ്പെടാനുമുള്ള മഹാഭാഗ്യവും നമുക്കോരോരുത്തര്‍ക്കും ലഭിക്കുവാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ.

ഹാഫിസ് മുഹമ്മദ്‌ ഹുസൈൻ അൻസാരി തളിപ്പറമ്പ

മുദരിസ് മദ്രസത്തുൽ റഹീമിയ്യ വളപ്പട്ടണം

Comments

Popular Posts